മഹറായി നൽകിയത് വീൽചെയർ; അതെ, ഇതൊരു മാറ്റത്തിന്റെ തുടക്കം…
തന്റെ ജീവിതത്തിലെ വെല്ലുവിളികളെയെല്ലാം നേരിട്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കരളുറപ്പ് കൊണ്ട് സാധിക്കുമെന്ന് മലയാളികൾക്ക് അല്ല ഈ ലോകത്തിന് തന്നെ കാണിച്ചു തന്ന പെൺകുട്ടി. ഫാത്തിമ അസ്‌ലയെ കുറിച്ച് പറയുമ്പോൾ ഈ വാക്കുകൾ ഒന്നും തന്നെ മതിയാകാതെ വരും. ഒരു ചിരികൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ പാത്തു. പാത്തു നമുക്ക് വളരെ നാൾ മുമ്പ് തന്നെ പരിചിതയാണ്.
ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വേദനകൾക്കിടയിലേക്കാണ് വിധി പാത്തുവിനെ എത്തിച്ചത്. എല്ലുകൾ പൊടിയുന്ന അപൂർവ രോഗമായിരുന്നു വില്ലൻ. യാതനകളും വേദനയും നിറഞ്ഞ ദിവസങ്ങൾ, സഹതാപം നിറഞ്ഞ നോട്ടങ്ങൾ, അതിജീവിക്കാൻ കഴിയില്ലെന്ന് വിചാരിച്ച പരീക്ഷണങ്ങൾ… ഇതെല്ലാം ഫാത്തിമ തരണം ചെയ്തു. ഒരു പോരാളിയെ പോലെ… തന്റെ സ്വപ്നങ്ങൾക്ക് പിറകെ തോറ്റു കൊടുക്കാൻ തയ്യാറാകാതെ അവൾ പറന്നു കൊണ്ടേയിരുന്നു. എത്തിപ്പെടാൻ സാധിക്കില്ലെന്ന് ചുറ്റുമുള്ളവർ വിധിയെഴുതിയ എല്ലാ മുൻ വിധികളെയും മറികടന്ന് ഫാത്തിമ അസ്‌ല ഡോക്ടറായി. മലയാളികൾ ആ സന്തോഷം തങ്ങളുടെ ഹൃദയത്തോട് ചേർത്തുവെച്ചാണ് ആഘോഷിച്ചത്. പലർക്കും അതൊരു അത്ഭുതമായി തോന്നിയേക്കാം. പക്ഷെ ഒരുപാട് പേരുടെ സ്വപ്നങ്ങൾക്കാണ് അതിലൂടെ അസ്‌ല വെളിച്ചമേകിയത്.
Read Also : വയസ്സ് വെറും എട്ട്, കണ്ടെത്തിയതോ പതിനെട്ട് ചിഹ്നഗ്രഹങ്ങൾ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞ…
തന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസം ആഘോഷിക്കുകയാണ് ഫാത്തിമ അസ്‌ല. നിലാവിന്റെ ചിരിയുള്ളവൾ വിവാഹിതയായി. അവിടെയും ഈ സമൂഹത്തിനായി മാറ്റത്തിന്റെ വിത്തു പാകിയിരിക്കുകയാണ് അവർ. പങ്കാളി ഫിറോസ് മഹറായി അസ്ലയ്ക്ക് നൽകിയത് വീൽ ചെയറാണ്. ഒരു പക്ഷെ ലോകത്താദ്യമായിട്ടായിരിക്കാം വീൽചെയർ മഹറായി നൽകുന്നത്. ഇത് ഒരു മാറ്റത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് അസ്‌ല ഫേസ്ബുക്കിൽ കുറിച്ചത്. തീർച്ചയായും ഇത് ഒരു മാറ്റത്തിന്റെ തുടക്കം തന്നെയാണ്. സമൂഹം കെട്ടിപ്പടുക്കിയ പൊതുബോധത്തിന്റെ അതിവരമ്പുകൾ ഇവിടെ ലംഘിക്കപ്പെടുകയാണ്. അതെ! ഇത് ഒരു മാറ്റത്തിന്റെ തുടക്കം തന്നെയാണ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
കോഴിക്കോട് സ്വദേശിയാണ് ഫാത്തിമ അസ്‌ല എന്ന പാത്തു. പഠനത്തിലും സാമൂഹ്യപ്രവർത്തങ്ങളിലും സോഷ്യൽ മീഡിയയിലും എല്ലാം വളരെ ആക്റ്റീവ് ആണ്. പഠിച്ച് ഡോക്ടറാവണമെന്ന ആഗ്രഹത്തിന് തടസമായി നിന്ന എല്ലാ പ്രതിസന്ധികളും അസ്‌ല തരണം ചെയ്തു. പറ്റില്ലെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ ഡോക്ടറായി കാണിച്ച് തന്നെ അസ്‌ല മറുപടിയും നൽകി. വീൽ ചെയറിൽ ഇരുന്ന് തന്നെ തന്റെ എല്ലാ സ്വപ്നങ്ങൾക്കും അസ്‌ല ചിറക് നൽകി. കൂടാതെ “നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി” എന്ന പുസ്തകവും രചിച്ചു.
ജീവിത പ്രതിസന്ധികൾക്കിടയിൽ തകർന്നും തളർന്നും പോയ ഇരുപാട് പേർക്ക് പ്രചോദനമാണ് ഫാത്തിമ അസ്‌ല.
Story Highlights: Dr Fathima Asla FB Post about wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here