ലഖിംപൂർ ഖേരി സംഘർഷം; അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ
ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അജയ് മിശ്രയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. കൊലപാതകത്തിന് പിന്നിൽ മകൻ ആശിഷ് മിശ്രയാണെന്ന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിൽ അജയ് മിശ്രയ്ക്ക് മേല്‍ രാജി സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
നിലവിലെ സാഹചര്യത്തെ കുറിച്ച് 40 മിനിറ്റോളം ചർച്ച നടത്തി. ചൊവ്വാഴ്ച രാത്രി വരെ ലഖിംപൂർ ഖേരിയിൽ ഉണ്ടായിരുന്ന മിശ്ര ഇന്ന് രാവിലെ ഡൽഹിയിൽ എത്തി 11 മണിയോടെ ഷായുടെ ഓഫീസിൽ എത്തിയെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.
കൊലപാതകത്തില്‍ മകന് പങ്കില്ലെന്ന് അജയ് മിശ്ര അവകാശപ്പെടുന്നുണ്ടെങ്കിലും സംഭവത്തില്‍ ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here