ആശിഷ് മിശ്രയെ കോടതിയില്‍ ഹാജരാക്കും; സുരക്ഷാവലയമൊരുക്കി പൊലീസ്
യുപിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കും. അതീവ സുരക്ഷാവലയമൊരുക്കിയാണ് പൊലീസ് ആശിഷിനെ ക്രൈംബ്രാഞ്ച് ഓഫിസിന് പുറത്തെത്തിച്ചത്. മെഡിക്കല്‍ പരിശോധനയ്ക്കുശേഷമാകും കോടതിയിലെത്തിക്കുക. ashish mishra arrest
മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ജനക്കൂട്ടത്തെ വടം കെട്ടി നിയന്ത്രിച്ചാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് പുറത്തിറക്കിയത്. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആശിഷ് മിശ്ര ടേനിയുടെ അറസ്റ്റ് യുപി പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകം ഉള്‍പ്പെടെ എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷിനെതിരെ പൊലീസ് ചുമത്തിയത്. സംഭവദിവസം താന്‍ സ്ഥലത്തില്ലായിരുന്നു എന്നതടക്കം സൂചിപ്പിച്ച് ആശിഷ് ഹാജരാക്കിയ തെളിവുകള്‍ തള്ളിയായിരുന്നു അറസ്റ്റ്.
Read Also : 12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ആറ് ദിവസത്തെ പ്രതിഷേധത്തിനൊടുവില്‍ ആശിഷ് മിശ്രയുടെ അറസ്റ്റ്
ചോദ്യം ചെയ്യലില്‍ ആശിഷ് മിശ്ര സഹകരിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ചോദ്യം ചെയ്യലിനിടയില്‍ പൊരുത്തക്കേടുകള്‍ ഉള്ള പല പ്രസ്താവനകളും ആശിഷ് പറഞ്ഞു. ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നത്. 30ലധികം ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
Story Highlights:ashish mishra arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here