കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ വിധി നാളെ
കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കൊലപാതക കേസായ ഉത്ര വധക്കേസില്‍ കൊല്ലം ജില്ലാ അഡീഷണല്‍ കോടതി നാളെ വിധി പറയും. ഭര്‍ത്താവ് സൂരജ് ഭാര്യയായ ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒറ്റപ്രതി മാത്രമുള്ള കേസില്‍ കോടതി വിധി കേള്‍ക്കാന്‍ ഉത്രയുടെ വീട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും നാളെ കോടതിയിലെത്തും.uthra murder case
കേസ് ഉച്ചയ്ക്കുമുന്‍പ് പരിഗണിക്കാനാണ് സാധ്യത. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നുവിധിച്ച ശേഷം പ്രതിയുടെ ഭാഗം വീണ്ടും കേള്‍ക്കും. ശേഷമാകും ശിക്ഷാ വിധി പ്രസ്താവിക്കുക. കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍രാജാണ്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. അജിത്പ്രഭാവാണ് കോടതിയില്‍ ഹാജരായത്.
കൊലപാതകം നടന്ന ഒന്നരവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിധിവരുന്നതെന്നും ശ്രദ്ധേയമാണ്. റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘം നേരത്തെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. പരമാവധി ശിക്ഷ സൂരജിന് വാങ്ങി നല്‍കാനാണ് പഴുതടച്ച അന്വേഷണം നടത്തി അന്വേഷണ സംഘം വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു.
Read Also : ഉത്ര വധക്കേസ്: പാമ്പിനെ ഉപയോഗിച്ച് ഡമ്മി പരിശോധന നടത്തി അന്വേഷണ സംഘം
തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Story Highlights: uthra murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here