ഇന്ധന നികുതി; ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി കരിങ്കല്ലു പോലെ ഇരിക്കുന്നു; കെ സുരേന്ദ്രൻ

ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കരിങ്കല്ലു പോലെ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുമ്പോൾ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാർത്ഥത്തിൽ കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യമായി. നികുതി കുറയ്ക്കാത്ത പിണറായി സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കും. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതാണ്. സംസ്ഥാനമുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പോലും കേന്ദ്രമാണ് പരിഹരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായ്പ്പാപരിധി കൂട്ടി, റവന്യൂകമ്മി നികത്തി, കൊവിഡ് ധന സഹായം നൽകി കേരളത്തെ താങ്ങിനിർത്തുന്നത് കേന്ദ്രമാണ്. കേന്ദ്രവിരുദ്ധ പ്രസ്താവന കൊണ്ട് ഇനിയും കേരളത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണം. പ്രതിഷേധത്തെ തണുപ്പിച്ച് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here