ദത്ത് വിവാദം; അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം ആരംഭിച്ചു
പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വീണ്ടും സമരം ആരംഭിച്ച് അനുപമ. ആരോപണ വിധേയരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കുഞ്ഞിൻറെ കാര്യത്തിലും ആശങ്കയുണ്ടെന്ന് അനുപമ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം.
ശിശുക്ഷേമ സമിതിക്ക് മുൻപിലാണ് അനുപമ അനിശ്ചിതകാലസമരം ആരംഭിച്ചത്. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ എസ് ഷിജുഖാൻ സി.ഡബ്ല്യു.സി ചെയർപേഴ്സൺ എൻ സുനന്ദ എന്നിവരെ താൽക്കാലികമായി എങ്കിലും മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് അനുപമയുടെ ആവശ്യം. ആരോപണ വിധേയർ ഔദ്യോഗിക സ്ഥാനത്ത് തുടർന്നാൽ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും അനുപമ ആരോപിച്ചു.
ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതി ഉത്തരവ് ഉണ്ടെങ്കിലും കുഞ്ഞിൻറെ കാര്യത്തിൽ ഇനിയും ആശങ്ക ഉണ്ട്. കേസിൽ അന്തിമ വിധി വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നും അനുപമ ആവശ്യപ്പെട്ടു.
മന്ത്രി വീണ ജോർജിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും നേരിൽകണ്ട് അനുപമ ആശങ്ക അറിയിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷം പൊലീസ് ഇനിയും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സി.ഡബ്ല്യു.സിയുടെ ഭാഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അനുപമ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here