‘റാഞ്ചി ടി-20 നടത്തരുത്’; ഝാർഖണ്ഡ് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി
ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ടി-20 മത്സരം നടത്തരുതെന്നാവശ്യപ്പെട്ട് ഝാർഖണ്ഡ് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. രാജ്യത്ത് ഇനിയും കൊവിഡിനെ പൂർണമായി പിടിച്ചുകെട്ടാനായിട്ടില്ലെന്നും അതുകൊണ്ട് തന്നെ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ ധീരജ് കുമാറാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
മത്സരം പൂർണമായും മാറ്റിവെക്കുകയോ സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം നടത്തുകയോ ചെയ്യണമെന്നാണ് ഹർജിയിൽ പറയുന്നത്. നിലവിൽ 100 ശതമാനമാണ് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനു ശേഷം കാണികൾക്ക് പ്രവേശനം അനുവദിച്ച് ഇന്ത്യയിൽ നടത്തുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയാണ് ഇത്.
ആദ്യം 50 ശതമാനം കാണികൾക്കാണ് ഝാർഖണ്ഡ് സർക്കാർ അനുവാദം നൽകിയിരുന്നത്. എന്നാൽ, പിന്നീട് എല്ലാ സീറ്റിലും ആളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകി.
ന്യൂസീലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ ആവേശജയം കുറിച്ചിരുന്നു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ ടി-20യും കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര നേടാനാകും.
Story Highlights: PIL postponement India New Zealand T20I
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here