നിയമസഭാ കയ്യാങ്കളി കേസ്; വിചാരണാ നടപടികള്‍ ആരംഭിക്കുന്നു
നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നു. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള ആറുപ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ഹാജരാകണമെന്നാണ് ഉത്തരവ്. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യം പ്രതികളുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും.
ആറുവര്‍ഷം പിന്നിടുമ്പോഴാണ് നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണാ നടപടികള്‍ തുടങ്ങുന്നത്. പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എല്ലാ പ്രതികളും ഇന്ന് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. പ്രതികള്‍ ഹാജരായാല്‍ കുറ്റപത്രം ഇന്നുതന്നെ വായിച്ചുകേള്‍പ്പിക്കാനാണ് സാധ്യത. ഇതോടെ വിചാരണാ നടപടികള്‍ തുടങ്ങും.
Read Also : നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി
വിടുതല്‍ ഹര്‍ജികള്‍ തള്ളിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് സാധ്യത. 2015 മാര്‍ച്ചിലാണ് ബാര്‍ കോഴ കേസില്‍ ആരോപണം നേരിട്ട ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ കയ്യാങ്കളി നടന്നത്. 2,20,093 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Story Highlights : assembly ruckus case, kerala assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here