മൈക്കൽ വോണ് കൊവിഡ്; ആഷസിന് കമന്ററി പാനലിൽ നിന്ന് ഒഴിവാക്കി

ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ആഷസിനുള്ള ബിടി സ്പോർട്സ് കമൻ്ററി പാനലിൽ നിന്ന് താരത്തെ പുറത്താക്കി. കൊവിഡ് സ്ഥിരീകരിച്ചതുകൊണ്ടല്ല, മുൻ ഇംഗ്ലണ്ട് താരം അസീം റഫീഖിനെതിരെ നടത്തിയ വംശീയ പരാമർശങ്ങളെ തുടർന്നാണ് താരത്തെ പുറത്താക്കിയതെനും സൂചനയുണ്ട്. അതേസമയം, ഓസ്ട്രേലിയൻ ചാനലായ ഫോക്സ് സ്പോർട്സിലെ ആഷസ് കവറേജിൽ ഇപ്പോഴും വോൺ ഉൾപ്പെട്ടിട്ടുണ്ട്. (COVID Michael Vaughan Ashes)
വംശീയ പരാമർശം നടത്തിയ ഒരാളെ ചാനലിനൊപ്പം പ്രവർത്തിക്കാൻ അനുവദിക്കുക എന്നത് ചാനലിൻ്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബിടി സ്പോർട്സ് പറഞ്ഞതായി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 8 മുതലാണ് ആഷസ് ആരംഭിക്കുക.
വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരുന്നു. എംസിസി, പിസിഎ എന്നിവർക്കൊപ്പം ചേർന്നാണ് ക്രിക്കറ്റ് ബോർഡ് കർമ പരിപാടികൾ ആസൂത്രണം ചെയ്തത്. തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റി മുൻ യോർക്‌ഷെയർ ക്രിക്കറ്റർ അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇസിബി 12 ഇന കർമപരിപാടികളുമായി രംഗത്തുവന്നത്.
Read Also : വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
ഡ്രസിംഗ് റൂമിലെ സംസ്കാരം മാറേണ്ടതുണ്ടെന്നതാണ് കർമപരിപാടികളിലെ പ്രധാന നിർദ്ദേശം. വംശീയ വെറിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും അന്വേഷിക്കാനും തുറന്നുപറയാനും താരങ്ങളെയും അമ്പയർമാരെയും മറ്റ് സ്റ്റാഫുകളെയുമൊക്കെ പ്രേരിപ്പിക്കും. അതിനു വേണ്ട പരിശീലനവും ബോധവത്കരണവും നൽകും. ദക്ഷിണേഷ്യൻ താരങ്ങളെയും കറുത്ത വംശജരെയും പ്രൊഫഷണൽ ടീമുകളിൽ ഉൾപ്പെടുത്താൻ ക്രിയാത്മക നിലപാട് സ്വീകരിക്കും.
ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിൽ അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്‌ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ്, നിലവിലെ ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് എന്നിവർക്കെതിരെയൊക്കെ അസീം വംശീയാധിക്ഷേപ പരാതി ഉന്നയിച്ചു.
Story Highlights : COVID Positive Michael Vaughan Dropped From Ashes Coverage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here