“ഗൊഗോയിയുടെ പരാമർശം, പാർലമെന്റിന് അപമാനം”: ജയറാം രമേശ്

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ കോൺഗ്രസ്. ഗൊഗോയിയുടെ പരാമർശം പാർലമെന്റിന് അപമാനമാണെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് ആരോപിച്ചു. രാജ്യസഭയിലെ ഹാജർ കുറവിനെ കുറിച്ചുള്ള ചോദ്യത്തിന് ഗൊഗോയി നൽകിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.
ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ആരോപണം. തനിക്ക് തോന്നുമ്പോൾ പാർലമെന്റിൽ പങ്കെടുക്കുമെന്നാണ് ഗൊഗോയി പറഞ്ഞത്. എന്തുകൊണ്ടാണ് ഹാജർ കുറവിനെ ചോദ്യത്തോടായിരുന്നു ഗൊഗോയിയുടെ മറുപടി. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
“എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ രാജ്യസഭയിൽ പോകും. പ്രാധാന്യമുള്ള വിഷയങ്ങൾ ഉണ്ടെന്ന് തോന്നിയാൽ സംസാരിക്കും” ജസ്റ്റിസ് ഗോഗോയി പറഞ്ഞു. എന്നാൽ വായിൽ വരുന്നത് സംസാരിക്കാനുള്ള വേദിയല്ലാ പാർലമെന്റ് എന്ന് രമേശ് തിരിച്ചടിച്ചു.
“ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തനിക്ക് തോന്നുമ്പോൾ രാജ്യസഭയിൽ പങ്കെടുക്കുമെന്ന് പറയുന്നത് അസാധാരണവും യഥാർത്ഥത്തിൽ പാർലമെന്റിന് അപമാനവുമാണ്. പാർലമെന്റ് എന്നത് സംസാരിക്കാൻ മാത്രമല്ല, കേൾക്കാനും കൂടിയാണ്.” രമേഷ് ട്വീറ്റ് ചെയ്തു.
കൊവിഡ് മഹാമാരിയും തന്റെ ഹാജർ കുറവിന് കാരണമായി ഗൊഗോയി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം രാജ്യസഭയിൽ അംഗമായതിന് ശേഷം ജസ്റ്റിസ് ഗൊഗോയിയുടെ ഹാജർ 10 ശതമാനത്തിൽ താഴെ മാത്രമാണെന്ന് പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നു.
Story Highlights : congress-on-justice-gogois-remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here