പോത്തൻകോട് യുവാവിന്റെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ, പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവർ: പൊലീസ്
പോത്തൻകോട് കല്ലൂരിലെ കൊലപാതകത്തിൽ പ്രതികളുടെ വിവരം ലഭിച്ചതായി പൊലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്ന് റൂറൽ എസ് പി കെ മധു വ്യക്തമാക്കി. കൊലപതകത്തിന് കാരണം ഗുണ്ടാപകയാണെന്നും മരിച്ച സുധീഷ് ക്രിമിനൽ കേസിലെ പ്രതിയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ആക്രമണത്തിൽ 11 പേർക്ക് പങ്കുണ്ടെന്നും റൂറൽ എസ് പി വ്യക്തമാക്കി.
കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിലായിരുന്നു. ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മൊട്ട നിധീഷ് എന്നിവരാണ് പിടിയിലായത്. നേരത്തെ ഓട്ടോ ഡ്രൈവറായ തെക്കേവിള സ്വദേശി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സുധീഷ് വധക്കേസിൽ കാസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി.
കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവർ രഞ്ജിത്ത് ഗുണ്ടാ സംഘത്തിലെ അംഗമാണ്. വാടകയ്ക്ക് ഓട്ടം പോയതെന്ന രഞ്ജിത്തിന്റെ വാദം അന്വേഷണ സംഘം തള്ളി. ആക്രമണത്തിന് മുമ്പ് ഓട്ടോ റിക്ഷയിൽ നിന്ന് കത്തിയെടുത്ത് കൊണ്ടുപോകുകയും ആക്രമണത്തിന് ശേഷം വാളും കത്തിയും തിരികെ കൊണ്ടുവച്ചുവെന്നും ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.ഈ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
ഇന്നലെയാണ് തിരുവനന്തപുരം പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
Read Also : പോത്തൻകോട് കല്ലൂരിലെ ഗുണ്ടാപകയെ തുടർന്നുള്ള കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ
മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.
Story Highlights : Police on pothencode murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here