ലബുഷെയ്ന് സെഞ്ചുറി; ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ; ഇംഗ്ലണ്ട് പൊരുതുന്നു
ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. 9 വിക്കറ്റ് നഷ്ടത്തിൽ 473 റൺസെടുത്ത ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയക്കായി മാർനസ് ലബുഷെയ്ൻ (103) സെഞ്ചുറി നേടി. ഡെവിഡ് വാർണർ (95), സ്റ്റീവ് സ്മിത്ത് (93) എന്നിവർക്ക് സെഞ്ചുറി നഷ്ടമായപ്പോൾ അലക്സ് കാരിയും (51) ഓസ്ട്രേലിയക്കായി തിളങ്ങി. ഇംഗൽണ്ടിനയൈ ബെൻ സ്റ്റോക്സ് മൂന്നും ജെയിംസ് ആൻഡേഴ്സൺ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഹസീബ് ഹമീദ് (6), റോറി ബേൺസ് (4) എന്നിവരെ വേഗം നഷ്ടമായ ഇംഗ്ലണ്ട് പൊരുതുകയാണ്. ക്യാപ്റ്റൻ ജോ റൂട്ടും (5) ഡേവിഡ് മലാനുമാണ് (1) ക്രീസിൽ. (ashes australia innings england)
Read Also : ആഷസ്; കരുത്തോടെ ഓസ്ട്രേലിയ
ഇംഗ്ലണ്ടിൻ്റെ മോശം ഫീൽഡിംഗാണ് ഓസീസ് ഇന്നിംഗ്സിൽ നിർണായകമായത്. സെഞ്ചുറി നേടിയ ലബുഷെയ്നെ നാലു വട്ടം ഇംഗ്ലണ്ട് നിലത്തിട്ടു. ഇതിൽ രണ്ട് തവണയും വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറായിരുന്നു പ്രതി. 2 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയർക്ക് 20 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ലബുഷെയ്നെ നഷ്ടമായി. ട്രാവിസ് ഹെഡ് (18), കാമറൂൺ ഗ്രീൻ (2) എന്നിവർ വേഗം മടങ്ങിയെങ്കിലും ഏഴാം നമ്പരിലെത്തിയ അലക്സ് കാരിയിൽ മികച്ച പങ്കാളിയെ കണ്ടെത്തിയ സ്റ്റീവ് സ്മിത്ത് സ്കോർ ഉയർത്തി. 91 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇവർ ആറാം വിക്കറ്റിൽ പടുത്തുയർത്തിയത്.
സെഞ്ചുറിക്ക് 7 റൺസ് അകലെ സ്മിത്ത് മടങ്ങിയെങ്കിലും ഫിഫ്റ്റി നേടിയ കാരിയും ചെറുത്തുനിന്ന വാലറ്റവും ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. മൈക്കൽ നെസ്സർ 24 പന്തിൽ 35 റൺസെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക് 39 റൺസ് നേടി പുറത്താവാതെ നിന്നു. അവസാന രണ്ട് വിക്കറ്റിൽ 83 റൺസാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. ബേൺസിനെ സ്റ്റാർക്കും ഹസീബിനെ മൈക്കൽ നെസ്സറും പുറത്താക്കി. നെസ്സറിൻ്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. ശക്തമായ മിന്നലിനെ തുടർന്ന് നേരത്തെ കളിനിർത്തുകയായിരുന്നു.
Story Highlights : ashes australia innings england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here