കേന്ദ്രമന്ത്രി അജയ് മിശ്രയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടേനിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. മന്ത്രിയുടെ പരാതിയെ തുടർന്നാണ് നടപടി. ലഖിംപൂർ ഖേരി അക്രമസംഭവങ്ങളുടെ വിഡിയോ കാണിച്ച് 2.5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ മൂന്നിനാണ് നാല് കർഷകരടക്കം എട്ട് പേർ മരണപ്പെട്ട ലഖിംപൂർ ഖേരി അക്രമസംഭവങ്ങൾ നടന്നത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇതിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു. (held blackmailing Ajay Mishra)
അക്രമസംഭവവുമായി ബന്ധപ്പെട്ട വിഡിയോ കൈവശമുണ്ടെന്നും അത് പുറത്തുവിടാതിരിക്കണമെങ്കിൽ 2.5 കോടി നൽകണമെന്നും ആവശ്യപ്പെട്ട് തനിക്കൊരു ഫോൺ കോൾ ലഭിച്ചു എന്ന് മന്ത്രിയുടെ സ്റ്റാഫ് അംഗമാണ് വെളിപ്പെടുത്തിയത്. തുടർന്ന് അജയ് മിശ്രയുടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. അന്വേഷണത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കബീർ കുമാർ, അമിത് ശർമ, അമിത് കുമാർ, നിഷാന്ത് കുമാർ, അശ്വിനി കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ട് പേർ ബിരുദ വിദ്യാർത്ഥികളാണ്.
Read Also : ലഖിംപൂർ ഖേരി അക്രമത്തിൽ അജയ് മിശ്രയുടെ പങ്കന്വേഷിക്കണം: പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ ഖേരി സന്ദർശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കർഷകർക്കുനേരേ വാഹനം ഇടിച്ചുകയറിയത്. നാല് കർഷകരും മാധ്യമപ്രവർത്തകനും സംഭവത്തിൽ കൊല്ലപ്പെട്ടു. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിനെ സുപ്രിംകോടതി രൂക്ഷമായ് വിമർശിച്ചിരുന്നു.
ഒക്ടോബർ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കർഷകരും പ്രാദേശിക മാധ്യമപ്രവർത്തകനുമടക്കം എട്ടുപേർ കൊല്ലപ്പെട്ടത്. ആശിഷ് മിശ്ര, ലവ്കുഷ്, ആശിഷ് പാണ്ഡെ, ശേകർ ഭാരതി, അങ്കിത് ദാസ്, ലതീഫ്, ശിശുപാൽ, നന്ദൻ സിംഗ്, സത്യം ത്രിപാഠി, സുമിത ജയ്‌സ്വാൾ, ധർമേന്ദ്ര ബന്ജാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർ നിലവിൽ ലഖിംപൂർഖേരി ജില്ലാ ജയിലിലാണുള്ളത്.
ആദ്യഘട്ടത്തിൽ അപകടമരണം എന്ന നിലയിലായിരുന്ന ലഖിംപൂർഖേരി സംഭവത്തിൽ സുപ്രിംകോടതി ഇടപെട്ട് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നിലവിൽ അന്വേഷണ സംഘം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Story Highlights : Five held blackmailing Ajay Mishra Teni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here