കിഴക്കമ്പലം സംഘര്‍ഷം; പൊലീസ് മുന്‍വധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് കിറ്റെക്‌സ് എംഡി

കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. സംഭവത്തില്‍ പൊലീസ് മുന്‍വധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് 164 പേരെ കസ്റ്റഡിയില്‍ എടുത്തത് എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കിറ്റെക്‌സ് എംഡി ചോദിച്ചു.
‘164 പ്രതികളില്‍ 152 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്ത ബാക്കി 12 പേര്‍ ആരെന്നറിയില്ല. അന്വേഷണത്തില്‍ 11 പേര്‍ മാത്രമാണ് യഥാര്‍ത്ഥ പ്രതികളായുള്ളവര്‍. മറ്റുള്ളവര്‍ നിരപരാധികളാണ്. നിരപരാധികളെ തുറന്നുവിടാന്‍ തയ്യാറാകണം. സംഭവത്തെ കുറിച്ച് എല്ലാ തെളിവുകളും കാമറയിലുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. 150ലധികം തൊഴിലാളികളെ ജയിലിലടച്ചത് തന്നോടുള്ള വിരോധം മൂലമാണ്. അറസ്റ്റിലായ നിരപരാധികള്‍ക്ക് നിയമസഹായം ചെയ്തുകൊടുക്കുമെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.
Read Also : കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേത്; കെ റെയിൽ പച്ചയായ തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ
അതേസമയം അക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. തൊഴിലാളികളുടെ ക്യാമ്പില്‍ നിന്ന് നേരത്തെ എല്‍എസ്ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമമുണ്ടായ ക്യാമ്പില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ ഉണ്ട്.
Story Highlights : sabu m jacob, kitex, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here