ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണം, പ്രത്യേക പാക്കേജ് വേണം: കേന്ദ്രത്തോട് കേരളം

സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന് പുറമെ സംസ്ഥാനങ്ങൾക്ക് കൊവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ച് ശതമാനം വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ കേരളത്തിനുള്ള വിഹിതം വർധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷൻ ചെലവ് 100 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ മിഷന്റെ പ്രവർത്തനത്തിലെ ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് ഇപ്പോൾ വഹിക്കുന്നത്. ചെറുകിട. കാർഷിക, വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണം. ഇതിന് പുറമെ പ്രവാസികൾക്കായി പ്രത്യേക സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണം തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് സാങ്കേതിക അനുമതി ലഭിക്കേണ്ടതായുണ്ട്. പ്രതിപക്ഷ നിലപാട് തിരിച്ചടിയാകാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.
Story Highlights : kerala-finance-minister-demands-special-package-for-state-to-central-government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here