വിദേശ പൗരനോടുള്ള മോശം സമീപനം; പൊലീസിനു പിന്തുണയുമായി കോടിയേരി ബാലകൃഷ്ണൻ

വിദേശ പൗരനോടുള്ള മോശം സമീപനത്തിൽ പൊലീസിനു പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒറ്റപ്പെട്ട സംഭവങ്ങളെ വച്ച് പൊലീസിനെ വിലയിരുത്തരുത്. കേരളത്തിലെ പൊലീസ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൊല്ലം ജില്ലാ സമ്മേളന പൊതുചർച്ചയിലാണ് കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം.
ഡച്ച് പൗരനോടായിരുന്നു പൊലീസിൻ്റെ മോശം സമീപനമുണ്ടായത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കോവളത്തെത്തിയ വിദേശ പൗരന്‍ മദ്യം വാങ്ങിയ ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. വഴിയരികില്‍ ചെക്കിങ്ങിനിടെ പൊലീസ് വിദേശിയുടെ ബാഗ് പരിശോധിച്ചു. ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതോടെ പൊലീസ് ബില്‍ ചോദിച്ചു. ബില്‍ കൈവശമില്ലെന്നും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യം കളയാന്‍ ആവശ്യപ്പെടുകയായിരുന്നു.
മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു. തുടർന്ന് തിരികെ പോയി ബില്ല് വാങ്ങിയ വിദേശ പൗരൻ ഇത് പൊലീസിനെ കാണിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ പൊലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Story Highlights : kodiyeri balakrishnan support police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here