ആഷസ്: ഖവാജയ്ക്ക് വീണ്ടും സെഞ്ചുറി; ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം

ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം. 388 റൺസിൻ്റെ വിജയലക്ഷ്യം മുന്നിൽ വച്ച് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓസീസിനായി ഉസ്മാൻ ഖവാജ സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സിലും താരം സെഞ്ചുറിയടിച്ചിരുന്നു. 101 റൺസെടുത്ത് പുറത്താവാതെ നിന്ന ഖവാജയാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. കാമറൂൺ ഗ്രീൻ 74 റൺസെടുത്ത് പുറത്തായി. ജാക്ക് ലീച്ച് ഇംഗ്ലണ്ടിനായി 4 വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 294 റൺസെടുത്ത് പുറത്താവുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സ്-ജോണി ബെയർസ്റ്റോ സഖ്യം കരകയറ്റുകയായിരുന്നു. 113 റൺസെടുത്ത ബെയർസ്റ്റോയും 66 റൺസെടുത്ത ബെൻ സ്റ്റോക്സും മാത്രമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയത്. ഓസീസിനായി സ്കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയും തകർച്ചയോടെയാണ് തുടങ്ങിയത്. 4 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ നിന്ന് ഖവാജയും ഗ്രീനും ചേർന്ന് ഓസ്ട്രേലിയയെ രക്ഷപ്പെടുത്തി. 179 റൺസാണ് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഗ്രീനിനെയും അലക്സ് കാരിയെയും (0) ജാക്ക് ലീച്ച് പുറത്താക്കിയതിനു പിന്നാലെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസെന്ന നിലയിൽ നാലാം ദിനം അവസാനിപ്പിച്ചു. സാക്ക് ക്രോളി (22), ഹസീബ് ഹമീദ് (8) എന്നിവരാണ് ക്രീസിൽ. അവസാന ദിനം 358 റൺസാണ് ഇംഗ്ലണ്ടിനു വേണ്ടത്.
Story Highlights : ashes england need 388 runs to win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here