പോളിംഗ് സ്റ്റേഷനുകളെല്ലാം ഗ്രൗണ്ട് ഫോറിൽ; ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്റ്റേഷൻ വനിതകൾ നിയന്ത്രിക്കും
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്ലോറിൽ ആയിരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ കമ്മീഷൻ അറിയിച്ചു. ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്റ്റേഷൻ വനിതകൾ നിയന്ത്രിക്കും. എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുന്നണി പോരാളികളായി പ്രഖ്യാപിച്ചു എന്നും കമ്മീഷൻ അറിയിച്ചു. (election commission guidelines today)
കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തിയാണ് മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമ നിർദേശ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുളളവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ ഉറപ്പ് വരുത്തും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനിച്ചു. എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മുന്നണി പോരാളികളാണ് എന്നും കമ്മീഷൻ അറിയിച്ചു.
Read Also : തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉത്തരേന്ത്യ; തീയതികൾ പ്രഖ്യാപിച്ചു
അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 24.9 ലക്ഷം കന്നി വോട്ടർമാരാണ് ഉള്ളത്. 11.4 ലക്ഷം സ്ത്രീകളും, 2.16 ലക്ഷം പോളിംഗ് സ്റ്റേഷനുകളുമാണ് ഉള്ളത്. ഒരു സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർക്കാണ് അനുമതി. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 2,15,368 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് 30,380 പോളിംഗ് ബൂത്തുകൾ അധികമാണ്. 5 % പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഉറപ്പുവരുത്തും. ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്റ്റേഷൻ വനിതകൾ നിയന്ത്രിക്കും.
പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് 3, ഏഴാം ഘട്ടം മാർച്ച് 7, വോട്ടെണ്ണൽ മാർച്ച് 10 എന്നിങ്ങനെയാണ് വിവിധ തീയതികൾ.
Story Highlights : election commission guidelines today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here