ധീരജിന്റെ കൊലപാതകം; രണ്ട് പേർ കീഴടങ്ങി

എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ ഇന്ന് പോലീസിൽ കീഴടങ്ങി. കെഎസ്‌യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്, കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കുളമാവ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ചികിത്സയിൽ കഴിയുന്ന അഭിജിത്തിനെ കുത്തിയത് ടോണി ആണെന്ന് പൊലീസിന് മൊഴിനൽകിയിരുന്നു. നാളെ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത മുഖ്യപ്രതി നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടേയും കസ്റ്റഡി അപേക്ഷ പൊലീസ് സമർപ്പിച്ചു. ഇരുവരെയും 10 ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതുകൊണ്ട് മാറ്റിവച്ച പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താത്തത് പൊലീസിനു വെല്ലുവിളിയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്ത് വീണ്ടും തെളിവെടുപ്പ് നടത്താൻ ആണ് പൊലീസ് നീക്കം. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്ന് സംശയിക്കുന്ന രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ ആളുകളെ ചോദ്യം ചെയ്തു.
ഈ മാസം 10നാണ് ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഭാഗമായുള്ള കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കൊലപാതകത്തിന് ശേഷം ബസിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് നിഖിൽ പൈലിയെ പൊലീസ് പിടികൂടിയത്.
Story Highlights : dheeraj murder 2 more arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here