Advertisement

ബിജെപിയുടെ റോഡ് ഷോയ്‌ക്കെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന്റേത് ഇരട്ടത്താപ്പെന്ന് അഖിലേഷ് യാദവ്

January 17, 2022
Google News 3 minutes Read
akhilesh yadav

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കിയതിനുപിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ബിജെപി നടത്തിയ റാലിയുടെ വിഡിയോ പങ്കുവച്ച അഖിലേഷ് ബിജെപിക്കെതിരെ നടപടിയെടുക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു.

ബിജെപി നേതാവ് മഹേന്ദ്ര ഖരഗ്വന്‍ഷിയുടെ നേൃത്വത്തിലാണ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് യുപിയില്‍ റോഡ് ഷോ നടത്തിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. ‘സമാജ്വാദി പാര്‍ട്ടി പൊതുപരിപാടികള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കൊവിഡ് പ്രോട്ടോക്കോളുകള്‍ പരസ്യമായി ലംഘിക്കുകയുമാണ് ചെയ്യുന്നത്. ഇത് കമ്മിഷന്റെ ഇരട്ടത്താപ്പാണ്’. അഖിലേഷ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പൊതുപരിപാടികള്‍ക്കും യോഗങ്ങള്‍ക്കും ജനുവരി 22 വരെ കമ്മിഷന്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെയും എംഎല്‍എമാരെയും ഉള്‍ക്കൊള്ളിച്ച് പൊതുപരിപാടി നടത്തിയതിനാണ് സമാജ്വാദി പാര്‍ട്ടിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ചോദിച്ചത്. സംഭവത്തില്‍ 2500ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നോയിഡയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുപിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,185 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട ചെയ്തത്.

അതിനിടെ ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റി. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം. ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

Read Also : അബുദാബിയിൽ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ, ഡ്രോൺ ആക്രമണമെന്ന് സംശയം

പഞ്ചാബിലെ 32 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ വാരണാസിയില്‍ വെച്ച് നടക്കുന്ന ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനത്തിനായി പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഏകദേശം 25 ലക്ഷത്തോളം പേരാണ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുക. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടാതിരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലമായ തീരുമാനമെടുത്തത്.

Story Highlights : akhilesh yadav, election commission, samajwadi party, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here