ചൈനീസ് സൈന്യത്തിനെതിരെ പതിനേഴുകാരന്റെ വെളിപ്പെടുത്തല്‍,
‘കെ കെട്ടിയിട്ടു, ഷോക്കടിപ്പിച്ചു’
അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ചോദ്യം ചെയ്യുന്നതിനിടെ ഷോക്കടിപ്പിച്ചതായി വെളിപ്പെടുത്തല്‍. കൈകള്‍ കെട്ടിയിട്ട ശേഷം തന്നെ ഷോക്കടിപ്പിച്ചെന്നാണ് 17കാരനായ മിറാം തരോണ്‍ വെളിപ്പെടുത്തിയത്. അതിര്‍ത്തിക്കു സമീപത്ത് വച്ച് കാണാതായ മിറാം തരോണിനെ ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്. (Arunachal Boy against Chinese PLA)
‘പിടിയിലായ ശേഷം ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ആദ്യ ദിനം ക്രൂരപീഡനമാണ് നേരിടേണ്ടി വന്നത്. കൈകള്‍ കെട്ടിയിട്ട് ഒരു കൊടുംവനത്തിലേക്ക് കൊണ്ടുപോയി. പിന്നീട് ഷോക്കടിപ്പിച്ചു. എന്നാല്‍ രണ്ടാമത്തെ ദിവസം മുതല്‍ പീഡനമുണ്ടായില്ല.’ തരോണ്‍ വ്യക്തമാക്കി.
ജനുവരി 18നാണ് പതിനേഴുകാരനെ കാണാതാകുന്നത്. സിയാങ് ജില്ലയിലെ ജിഡോ വില്ലേജ് സ്വദേശിയാണ് തരോണ്‍. ചൈനീസ് സൈന്യത്തിന്റ പിടിയില്‍ നിന്ന് രക്ഷപ്പെട്ട സുഹൃത്തിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. കിബിത്തു സെക്ടറില്‍ വെച്ച് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യക്ക് കൈമാറിയത്.
‘മിക്ക സമയത്തും അവന്റെ കണ്ണുകള്‍ കെട്ടിയ നിലയിലായിരുന്നു. ഭക്ഷണം കഴിക്കാനായി കൊണ്ടുപോകുന്ന സമയത്ത് മാത്രമാണ് കൈകള്‍ സ്വതന്ത്രമാക്കിയതും കണ്ണിലെ കെട്ടഴിച്ചതും. പക്ഷേ, അവര്‍ അവന് കൃത്യസമയത്ത് മതിയായ ഭക്ഷണം നല്‍കിയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് ‘ മിറാം തരോണിന്റെ അച്ഛന്‍ വ്യക്തമാക്കി.
ജനുവരി 18ന് ഇരു രാജ്യങ്ങളെയും വേര്‍തിരിക്കുന്ന നിയന്ത്രണരേഖയ്ക്ക് സമീപം വേട്ടയാടുന്നതിനിടെയാണ് അപ്പര്‍ സിയാംഗ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ താമസിക്കുന്ന മിറാമിനെ കാണാതായത്. ജനുവരി 27ന് 500 കിലോമീറ്ററിലധികം അകലെ അഞ്ജാവ് ജില്ലയിലെ ദമായ് തിര്‍ത്തിയില്‍ വെച്ചാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പതിനേഴുകാരനെ തിരിച്ചയച്ചത്.
ബി.ജെ.പിയുടെ അരുണാചല്‍ ഈസ്റ്റ് നിയോജക മണ്ഡലം എം.പി തപിര്‍ ഗാവോയാണ് ജനുവരി 19ന് ചൈനീസ് പട്ടാളക്കാര്‍ കൗമാരക്കാരനെ പിടികൂടിയതിനെപ്പറ്റി ആദ്യം ട്വീറ്റ് ചെയ്തത്. 2020 സെപ്റ്റംബറില്‍ അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ നിന്നുള്ള അഞ്ച് ആണ്‍കുട്ടികളെ പി.എല്‍.എ പിടികൂടിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് അന്ന് അവരെ വിട്ടയച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here