പ്രധാനമന്ത്രി ശിവാജി പാർക്കിൽ; ലതാ മങ്കേഷ്കറുടെ സംസ്കാരം ഉടൻ

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന സംസ്കാരച്ചടങ്ങിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അർപ്പിച്ചത്. അല്പ സമയങ്ങൾക്കുള്ളിൽ സൈനിക ബഹുമതികളോടെ ഇതിഹാസ ഗായികയുടെ സംസ്കാരം നടക്കും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കളും ബോളിവുഡ് താരങ്ങളും ശവസംസ്കാരത്തിൽ പങ്കെടുക്കാൻ ശിവാജി പാർക്കിൽ എത്തിയിട്ടുണ്ട്. സച്ചിൻ, തെണ്ടുൽക്കർ, ഷാരൂഖ് എന്നിവരും ശിവാജി പാർക്കിൽ സന്നിഹിതരാണ്. ലതാ മങ്കേഷ്കറുടെ കടുത്ത ആരാധകനായിരുന്ന മോദി പല ചടങ്ങുകളിലും അവരെപ്പറ്റി സംസാരിച്ചിട്ടുണ്ട്. 2013ൽ ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോൾ ലതാ മങ്കേഷ്കർ മോദിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും. ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേർ ലതാജിക്ക് ആദരാഞ്ജലിയർപ്പിച്ചു. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കർ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
Story Highlights: lata mangeshkar demise update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here