‘പാറയിലൂടെ കയറുന്നത് എളുപ്പമായിരുന്നില്ല’; ദൗത്യത്തിന് നേതൃത്വം നൽകിയ ലെഫ്.കേണൽ ഹേമന്ദ് രാജ് ട്വന്റിഫോറിനോട്

മലമ്പുഴ ചെറാടിലെ ദൗത്യം എളുപ്പമായിരുന്നുവെന്ന് ലെഫ്.കേണൽ ഹേമന്ദ് രാജ് ട്വന്റിഫോറിനോട്. എന്നാൽ മലയുടെ ഘടന മാത്രമാണ് ദൗത്യം ശ്രമകരമാക്കിയത്. പാറയിലൂടെ കയറുന്നത് വെല്ലുവിളിയായെന്ന് ഹേമന്ദ് രാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ( hemanth raj response about babu rescue )
ഹേമന്ദ് രാജിന്റെ വാക്കുകൾ : ‘ കശ്മീരിലും മറ്റും സമാനമായ നിരവധി ദൗത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഘത്തിലുള്ളവരെല്ലാം പർവതാരോഹകരാണ്. ഭൂപ്രകൃതി അറിയാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഭയങ്കര കുത്തനെയുള്ള മലയായിരുന്നു ചെറാടിലേത്. രാത്രിയിൽ തന്നെ മലയിലേക്ക് കേറാൻ ശ്രമിച്ചിരുന്നു. രണ്ട് തവണ ബാബുവിന്റെ അടുത്ത് വരെ പോയി. 200 മീറ്റർ അകലെ നിന്ന് ബാബുവിന് ആത്മവിശ്വാസം നൽകി. അവിടെ നിന്ന് 400 മീറ്റർ മുകളിലേക്ക് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. ഡ്രോണാണ് ഏറ്റവും കൂടുതൽ സഹായകരമായത്. ബാബു ഇരിക്കുന്ന സ്ഥല ലൊക്കേറ്റഅ ചെയ്യാനും മറ്റും ഡ്രോൺ വളരെയധികം സഹായിച്ചു. ഒപ്പം എൻഡിആർഎഫിന്റെ സംഘവും, പൊലീസ് സേനയും ചേർന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. മാനസികമായ കരുത്തനായിരുന്നു ബാബു. വളരെ ആത്മവിശ്വാസത്തോടെയാണ് ബാബു ഞങ്ങളോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ബാബുവിനെ രക്ഷപ്പെടുത്താനും പെട്ടെന്ന് സാധിച്ചു’.
വടക്ക് കിഴക്കൻ പ്രദേശത്ത് സഞ്ചാരികൾ ഇത്തരത്തിൽ കുടുങ്ങി പോകുന്നത് സാധാരണമാണ്. അത്തരം ഓപറേഷനുകളുടെ ഭാഗമായിട്ടുണ്ടെന്ന് ഹേമന്ദ് രാജ് പറഞ്ഞു.
ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.
ശ്രമകരമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.
വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.
Story Highlights: hemanth raj response about babu rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here