മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി
മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് ഒരുതരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ല. നല്ല കാര്യങ്ങളെ ചിലര്‍ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ അതേ മാനസികാവസ്ഥയാണ് പ്രതിപക്ഷത്തിനുമുള്ളത്. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് നല്ല വശമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മലമ്പുഴയിലെ മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപെടുത്തുന്നതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പോരായ്മകള്‍ ഈ സംഭവം ചൂണ്ടികാട്ടുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനം.
നാലര മാസത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിവാദങ്ങള്‍ക്കും മറുപടി നല്‍കി.ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ എം.ശിവശങ്കറിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിന്തുണച്ചു. കേന്ദ്ര ഏജന്‍സികളെയും,മാധ്യമങ്ങളെയും ശിവശങ്കര്‍ പുസ്തകത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.
വിമര്‍ശിക്കപ്പെടുന്നവര്‍ക്കു പക തോന്നുക സ്വാഭാവികമാണ്’. മുഖ്യമന്ത്രി പറഞ്ഞു.
Read Also : സില്‍വര്‍ ലൈന്‍; ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം
ശിവശങ്കറിന്റെ പുസ്തകത്തിന് സര്‍ക്കാര്‍ അനുമതിയുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട വ്യാജ രേഖ കേസില്‍ പോലീസ് അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് വിവാദവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതികരിച്ചു. ലോകായുക്തയുടെയും കോടതിയുടെയും അധികാരങ്ങള്‍ വ്യത്യസ്തമാണ്. കോടതിയുടെ അധികാരം കയ്യടക്കുന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.ലോക്പാല്‍ നിയമത്തില്‍പ്പോലുമില്ലാത്ത വ്യവസ്ഥ മാറ്റണമെന്ന് നിയമോപദേശം ലഭിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സിലെ എതിര്‍പ്പുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: malampuzha rescue operation, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here