രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്;ബാബുവുമായി സംസാരിച്ചെന്ന് കരസേനാ സംഘം

പാലക്കാട് മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ച് രക്ഷാദൗത്യവുമായെത്തിയ കരസേനാ സംഘം. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. വെളുപ്പിന് ആറ് മണി കഴിഞ്ഞെങ്കിലും പ്രദേശത്ത് ഇരുട്ട് വീണ് കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. രക്ഷാ പ്രവര്‍ത്തകരോട് ബാബു വെള്ളം ചോദിച്ചെന്ന് സംഘത്തിലുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ വിളിക്കാനും തീരുമാനമായിട്ടുണ്ട്. ഈ സംഘവും ഉടന്‍ സംഭവസ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. വനപാലകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘവും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പമുണ്ട്.
ബാബുവിന്റെ രക്ഷാദൗത്യം ഏറ്റെടുത്ത കരസേന സംഘം ബാബുവിന്റെ അടുത്തെത്തി. ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ട്വന്റിഫോര്‍ ന്യൂസും പങ്കുചേരുകയാണ്.
ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. സംഘം യുവാവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടു. ദൗത്യ സംഘം തന്നെയാണ് ബാബുവുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ചത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍.
കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അര്‍ത്ഥത്തില്‍ കൂവി. നിന്റെ എനര്‍ജി കളയണ്ട, അവിടെ തന്നെ സുരക്ഷിതമായി ഇരിക്ക് എന്ന് രക്ഷാപ്രവര്‍ത്തകര്‍ മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബാബുവിന് ഉടന്‍ തന്നെ ഭക്ഷണവും വെള്ളവും നല്‍കാന്‍ കഴിയുമെന്ന് സംഘം വ്യക്തമാക്കി. മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് 9 അംഗ രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
Story Highlights: rescue team talk with babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here