ഹിജാബ് വിവാദം: അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി വിശാലബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി പറഞ്ഞു.
കോളേജില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെയ്ബുന്നീസ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ചയാണ് ഹൈക്കോടതി രൂപീകരിച്ചത്. ക്ലാസുകള്‍ മുടങ്ങുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ പോകാനുള്ള സൗകര്യത്തിനായി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി.
കര്‍ണാടക സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ. നവദാഹിയാണ് വാദങ്ങള്‍ അവതരിപ്പിച്ചത്. ഉഡുപ്പി മഹാത്മാ ഗാന്ധി കോളജ് ക്യാംപസില്‍ ഹിജാബ് വിഷയത്തില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ കഴിഞ്ഞ ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസിനു നേരെ കല്ലേറുണ്ടായതോടെ പൊലീസ് ആകാശത്തേക്കു വെടിവക്കുകയായിരുന്നു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്.
Story Highlights: karnataka high court on hijab row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here