Advertisement

‘കളിക്കാൻ പോയെന്നാണ് വീട്ടിൽ പറഞ്ഞത്’; മലയിൽ കുടുങ്ങിയതിനെ കുറിച്ച് ബാബു

February 11, 2022
Google News 2 minutes Read
babu shares trekking experience

മലമ്പുഴ ചെറാട് മലയിൽ കുടുങ്ങി ഗുഹയിൽ ഇരിക്കുമ്പോഴും പേടി തോന്നിയില്ലെന്ന് ബാബു. ഫുട്‌ബോൾ കഴിക്കാൻ പോയിരിക്കുകയാണെന്നാണ് വീട്ടിൽ പറഞ്ഞത്. ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്ന് ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണം. ( babu shares trekking experience )

‘കൂട്ടുകാരാണ് വാടാന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. തിരിച്ചിറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. രാത്രിയും പേടിയുണ്ടായിരുന്നില്ല. ആരെങ്കിലും രക്ഷപ്പെടുത്തമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. താഴെ ആളുകൾ കൂടി നിൽക്കുന്നത് കാണാമായിരുന്നു. മലയിൽ കുടുങ്ങിയപ്പോഴും വീട്ടിൽ പറഞ്ഞത് ഫുട്‌ബോൾ കളിക്കാൻ പോയിരിക്കുകയാണെന്നാണ്. കാൽ മുറിഞ്ഞത് വീട്ടിൽ പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കുന്നത് തെറ്റല്ലേ? പിന്നെ അവിടെയിരുന്ന് ഫയർ ഫോഴ്‌സിനെ വിൡച്ച് അവര് രക്ഷിക്കുമെന്ന് ഉറപ്പായിരുന്നു. അവർ എത്തിയില്ലെങ്കിൽ താഴേക്ക് ഇറങ്ങി വന്ന് രക്ഷപ്പെടാം, അതിനുള്ളിൽ അവർ വന്നാൽ രക്ഷപ്പെടുമല്ലോ എന്ന് കരുതിയിരുന്നു. ഹേമന്ദ് സാറിന്റെ സംഘമാണ് രക്ഷപ്പെടുത്തിയത്. അവരെന്നെ കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. സൈന്യത്തിൽ താത്പര്യമുണ്ടെങ്കിൽ ചേരണമെന്ന് അവർ പറഞ്ഞു’- ബാബു പറയുന്നു.

പാലക്കാട് ചെറാട് കുർമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്.

Read Also : ‘സേന എത്തിയില്ലായിരുന്നുവെങ്കിൽ ബാബു ഇറങ്ങാൻ ശ്രമിക്കുമായിരുന്നു’; അമ്മ ട്വന്റിഫോറിനോട്

രക്ഷപ്പെടുത്തിയതിന് പിന്നാലെ ഊർജസ്വലനായിരുന്ന ബാബു എന്നാൽ വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇന്നലെ ബാബു അറിയിച്ചു. ഉമ്മയോട് സംസാരിച്ചുവെന്നും നന്നായി ഉറങ്ങിയെന്നും ബാബു വ്യക്തമാക്കി. മികച്ച രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു പറഞ്ഞു.

നേരത്തെ ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് ബാബുവിന്റെ ഉമ്മ നന്ദി പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസിൽ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്. കേസെടുത്തേയ്ക്കും എന്ന വാർത്തകൾ അറിഞ്ഞപ്പോൾ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവർ പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ പേരിൽ ബാബുവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്. കേസെടുക്കുന്നതിനോട് പൊതു സമൂഹത്തിന് യോജിപ്പില്ല. അതേ നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights: babu shares trekking experience

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here