Advertisement

മാതമംഗലത്തെ കടയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ല; വിശദീകരണവുമായി പഞ്ചായത്ത്

February 13, 2022
Google News 1 minute Read
hardware shop

കണ്ണൂര്‍ മാതമംഗലത്തെ കടയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്ന വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി. വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന വാദം തെറ്റാണെന്നാണ് എരമം-കുറ്റൂര്‍ പഞ്ചായത്ത് വ്യക്തമാക്കുന്നത്. എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിന് പഞ്ചായത്ത് നല്‍കിയ ലൈസന്‍സിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

മാതമംഗലത്ത് സിഐടിയു ചുമട്ടു തൊഴിലാളി യൂണിയന്‍ സമരം തുടരുന്ന എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് കടയുടമയുടെ പരാതി. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ്. സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. എഴുപത് ലക്ഷം മുതല്‍ മുടക്കി 6 മാസം മുന്‍പ് തുടങ്ങിയ സ്ഥാപനമാണ് സിഐടിയു ഭീഷണിയെ തുടര്‍ന്ന് പ്രതിസന്ധിയിലായതെന്നും കടയുടമ പറയുന്നു.

Read Also : കണ്ണൂരിലെ ഹാർഡ് വെയർ ഷോപ്പ് പൂട്ടിയ നടപടി; തൊഴിൽ തർക്കമല്ലെന്ന് വി ശിവൻകുട്ടി

അതേസമയം തൊഴില്‍ തര്‍ക്കമല്ല കടയടയ്ക്കാന്‍ കാരണമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒരു സ്ഥാപനത്തിന് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. ഇതുപയോഗിച്ച് ഉടമ മൂന്ന് സ്ഥാപനം നടത്തി. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് സ്ഥാപനം അടച്ചതെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു.

സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇറക്കാനുള്ള അനുമതി ഹൈക്കോടതിയെ സമീപിച്ച് കടയുടമ നേടിയിരുന്നു. ഇതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പൊലീസ് ഇടപെട്ട് കേസെടുത്തു. പിന്നാലെ തൊഴില്‍ നിഷേധം ആരോപിച്ച് കടയ്ക്ക് മുന്നില്‍ സിഐടിയു പന്തല്‍ കെട്ടി സമരത്തിന്നും തുടക്കമിട്ടു. ചുമട്ട് തൊഴിലാളികളെ ചരക്കിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം നിര്‍ത്തില്ലെന്നാണ് സിഐടിയു യൂണിയന്‍ നിലപാട്.

Story Highlights: hardware shop, kannur, citu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here