‘എന്റെ അന്തസ്സുമായി പൊരുത്തപ്പെടുന്നു’; കോൺഗ്രസ് വിട്ട് അശ്വനി കുമാർ
മുൻ നിയമമന്ത്രി അശ്വനി കുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കുമാർ ഇന്ന് രാവിലെ രാജിക്കത്ത് അയച്ചു. പാർട്ടിക്ക് പുറത്ത് ദേശീയ കാര്യങ്ങളിൽ നന്നായി ഇടപെടാൻ കഴിയുമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. ഇതോടെ പാർട്ടിയുമായുള്ള 46 വർഷത്തെ ബന്ധമാണ് അശ്വനി കുമാർ അവസാനിപ്പിച്ചത്.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പാർട്ടി ക്ഷയിക്കാൻ കാരണം. വോട്ട് ശതമാനത്തിൽ പാർട്ടി നേരിടുന്നത് തുടർച്ചയായ ഇടിവാണ്. രാഷ്ട്രം ചിന്തിക്കുന്ന രീതിയുമായി പാർട്ടിക്ക് സമന്വയമില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. ഭാവി നേതൃത്വത്തിനെ കുറിച്ച് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്ന ബദൽ ജനങ്ങൾക്ക് അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.
2009 മുതൽ 2014 വരെ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ നിയമമന്ത്രിയായിരുന്നു അശ്വനി കുമാർ. ഉത്തർപ്രദേശിലെ മറ്റൊരു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ആർപിഎൻ സിംഗ് പാർട്ടിക്ക് നഷ്ടപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നുള്ള ഏറ്റവും പുതിയ രാജി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് അശ്വനി കുമാറിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. സമീപകാലത്ത് നിരവധി പാർട്ടി നേതാക്കൾ കോൺഗ്രസ് വിട്ടിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സുസ്മിത ദേവ്, ലൂയിസിഞ്ഞോ ഫലീറോ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
Story Highlights: ashwani-kumar-resigns-from-congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here