ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ഡിജിപി ഉറപ്പുനൽകി; പാലക്കാട് പീഡനക്കേസ് പരാതിക്കാരിയുടെ പിതാവ്

പാലക്കാട് പീഡനക്കേസിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവം ഡിജിപി അനിൽ കാന്തിനെ നേരിൽ കണ്ട് അറിയിച്ചു എന്ന് പരാതിക്കാരിയുടെ പിതാവ്. ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ഡിജിപി ഉറപ്പുനൽകിയെന്ന് പരാതിക്കാരിയുടെ പിതാവ് 24 ന്യൂസ് ഈവനിങിൽ പ്രതികരിച്ചു. (palakkad rape crime branch)
“ഡിജിപിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. എനിക്ക് മാത്രമേ അപ്പോയിന്മെൻ്റ് കിട്ടിയുള്ളൂ. വേറെ ഒരുപാട് പേര് അവിടെ വന്നിരുന്നു. ഡിവൈഎസ്പി അജിത് മോഹൻ സാറാണ് എനിക്ക് അവസരം നൽകിയത്. ഞാൻ ഡിജിപിയെ കണ്ടു, കാര്യങ്ങൾ പറഞ്ഞു. പുനരന്വേഷണം വേണമെന്ന് ഞാൻ ഡിജിപിയോട് ആവശ്യപ്പെട്ടു. ഡിജിപി അത് അംഗീകരിച്ചു. പീഡനക്കേസ് കോടതിയുടെ പരിഗണനയിലാണ്. അതിൽ ഒന്നും ചെയ്യാനാവില്ല. ഭീഷണിപ്പെടുത്തിയ കേസാണ് ഞാൻ ഡിജിപിയോട് പറഞ്ഞത്. ആലത്തൂർ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ഞാൻ പറഞ്ഞു. ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.”- അദ്ദേഹം ന്യൂസ് ഈവനിങിൽ പ്രതികരിച്ചു.
പ്രതിയുടെയും സുഹൃത്തുക്കളുടെയും ഭീഷണി മൂലം നാടുവിടേണ്ടി വന്നു എന്നാണ് പരാതി. പാലക്കാട് പഴമ്പാലക്കോട് സ്വദേശിയായ യുവതിയും കുടുംബവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി തൻ്റെ വീടിനടുത്തുകൂടി നടക്കുകയാണെന്ന് യുവതി 24നോട് പറഞ്ഞു. പരാതി നൽകിയിട്ടും തെളിവില്ലെന്ന് പറഞ്ഞ് ആലത്തൂർ പൊലീസ് കേസ് അവസാനിപ്പിച്ചു എന്നും യുവതി പറഞ്ഞു.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുവതിയെ അടുത്ത പറമ്പിൽ കൃഷിക്കായി എത്തിയ തരൂർ സ്വദേശിയായ ബാബു പീഡിപ്പിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ബാബു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2019 ജൂലായ് 19നാണ് കോടതി ബാബുവിനെ റിമാൻഡ് ചെയ്തത്. ഓഗസ്റ്റ് 6ന് സുഹൃത്തുക്കളായ ഷണ്മുഖൻ, മുത്തലവി എന്നിവർ ബാബുവിനെ ജയിലിൽ സന്ദർശിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇവർ യുവതിയുടെ വീട്ടിലെത്തി. മദ്യ ലഹരിയിലാണ് ഇവർ വീട്ടിലെത്തിയത്. കേസ് പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടിയുടെ അച്ഛൻ വിസമ്മതിച്ചു. ഇതോടെ ഇവർ കുടുംബത്തെ ആക്രമിച്ചു. പെൺകുട്ടിയും അമ്മയും ബഹളം വച്ചതിനെ തുടർന്ന് ഇവർ മടങ്ങിപ്പോയി. വധഭീഷണി മുഴക്കിക്കൊണ്ടാണ് ഇവർ തിരികെ പോയതെന്ന് കുടുംബം ആരോപിക്കുന്നു.
പിറ്റേന്ന് തന്നെ പെൺകുട്ടിയുടെ കുടുംബം ആലത്തൂർ പൊലീസിൽ പരാതി നൽകി. എഫ്ഐആറും ഇട്ടു. എന്നാൽ കേസ് പിന്നീട് പൊലീസ് അട്ടിമറിച്ചു എന്ന് കുടുംബം ആരോപിക്കുന്നു. ആദ്യ ഘട്ടത്തിൽ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും വ്യാജ പരാതിയാണെന്നും പൊലീസ് പറഞ്ഞു. ഈ കേസ് പിന്നീട് തള്ളി. കോടതിയിൽ ഇതനുസരിച്ച് ആലത്തൂർ പൊലീസ് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, ഡിജ്പിയ്ക്കും മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും അടക്കം പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇതേ തുടർന്ന് കേസിൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എസ്പി വീണ്ടും അന്വേഷണത്തിന് റിപ്പോർട്ട് നൽകുന്നത് ആലത്തൂർ പൊലീസിനു തന്നെയാണ്. വീണ്ടും ഈ കേസ് തള്ളാനുള്ള നീക്കം നടത്തുന്നതിനിടെയാണ് പിതാവ് ഡിജെപിയെ കണ്ടത്.
Story Highlights: palakkad rape crime branch dgp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here