യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് പിന്മാറുന്നതായാണ് പ്രഖ്യാപനം. യുക്രൈൻ അതിർത്തിയില്‍നിന്നുള്ള സേന പിന്മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു. , അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു.
വ്ളാഡിമര്‍ പുടിന്റെ അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡന്‍ പ്രതികരിച്ചത്. റഷ്യ സൈന്യത്തെ പിന്‍വലിച്ചു എന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്ന് ബൈഡന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പറഞ്ഞെങ്കിലും യുദ്ധ ഭീതിയെ ഇല്ലാതാക്കുന്ന യാതൊരു ശുഭസൂചനയും യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് നാറ്റോയും അമേരിക്കയും വിലയിരുത്തുന്നത്. സൈന്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മിസൈല്‍ വിന്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും യുഎസുമായും നാറ്റോയുമായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വളാഡിമര്‍ പുടിന്‍ അറിയിച്ചിരുന്നു.
Read Also : ‘തള്ളിക്കളയാനാകില്ല’; റഷ്യന്‍ ആക്രമണത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് ബൈഡന്‍
ഇതിനിടെ റഷ്യ-യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. അനിവാര്യമാണെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനും ആലോചനയുണ്ട്. ഇന്ത്യക്കാരുടെ എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ കീവിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Story Highlights: Russia announces end of Crimea military drills, troops leaving
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here