Advertisement

ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ല; സാബു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം

February 19, 2022
Google News 2 minutes Read

ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദര്‍ശന്‍. ദീപുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് സാബു എം.ജേക്കബ് നടത്തുന്നത്. ദീപുവിന്റെ മരണത്തെ ഉപയോഗിച്ച് കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ് സ്വീകരിക്കുന്ന നിലപാട് ദുരുപധിഷ്ടമാണെന്നും സിപിഐഎം ആരോപിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയ്ക്ക് വലിയ പരാജയമാണ് കുന്നത്തുനാട്ടിലുണ്ടായത്. മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. അതിന്റെ തുടര്‍ച്ചയില്‍ നിരന്തരം അശ്വസ്തത പ്രകടിപ്പിക്കുകയാണ് സാബു എം.ജേക്കബ്. കോര്‍പ്പറേറ്റ് രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി ട്വന്റിയുടെ വാര്‍ഡ് മെമ്പറെ ഉപയോഗിച്ച് വലിയ തരത്തിലുള്ള നാടകമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ സംഭവത്തെ കൊലപാതമാക്കി തീര്‍ക്കുന്നതിനുള്ള ശ്രമത്തിനു പിന്നിലുള്ളത് ഇത്തരം നാടകമാണ്. ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന ഗൗരവമായി അന്വേഷിക്കണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നതെന്നും സി.ബി.ദേവദര്‍ശന്‍ പറഞ്ഞു.

സംവഭത്തെ കുറിച്ച് ശരിയായ നിലയില്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. ഈ സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു വിധ പങ്കുമില്ല. കിറ്റെക്‌സില്‍ കഴിഞ്ഞ ക്രിസ്മസിന് നടന്ന സംഭവവികാസങ്ങള്‍ എല്ലാവരും മനസിലാക്കിയതാണ്. ക്രമസമാധാനം തന്നെ തകര്‍ത്ത് പ്രദേശവാസികള്‍ക്ക് പോലും കിറ്റെക്‌സിനോട് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങളാണ് അന്ന് അരങ്ങേറിയത്. അതോടു കൂടി ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് സാബു എം.ജേക്കബ്. ഇപ്പോള്‍ ഉണ്ടായ മരണത്തെ ആ ഒറ്റപ്പെടല്‍ മറികടക്കാനുള്ള താല്‍ക്കാലിക ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ് സാബുവെന്നും സിപിഎം ആരോപിച്ചു.

12നാണ് ലൈറ്റണക്കല്‍ പ്രക്ഷോഭം നടന്നത്. ഈ പ്രക്ഷോഭത്തിന് ശേഷം രണ്ടു ദിവസവും ആ പ്രദേശത്തെ കടകളിലെല്ലാം തന്നെ വന്നു പോയിരുന്ന ആളാണ് ദീപു. ആസമയം ഒരു ആരോഗ്യപ്രശ്ങ്ങളും പ്രകടമാക്കിയിരുന്നില്ല. 14ന് ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തെ ദേഹാശ്വസ്ത്യത്തെ തുടര്‍ന്ന് പഴങ്ങനാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന് തലവേദനയും മറ്റുമുണ്ടായിരുന്നു, അതിന് മരുന്ന കഴിക്കുന്ന ആളാണ് താനെന്ന് ദീപു ഡോക്റ്ററോട് പറഞ്ഞതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. കളമശേരിയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ അദ്ദേഹത്തിന് ബോധക്ഷയം സംഭവിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മരണപ്പെടുകയുമായിരുന്നു. 12ന് ട്വന്റി ട്വന്റി ഗൂണ്ടാസംഘത്തെ ഉപയോഗപ്പെടുത്തി നിര്‍ബന്ധിതമായി ലൈറ്റ് അണയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ട്വന്റി ട്വന്റിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെ ഇത് തടയുന്ന നിലയുണ്ടായി. അവര്‍ പലരും ലൈറ്റണയ്ക്കാന്‍ സന്നദ്ധമായില്ല. ചിലയിടത്ത് വീടുകളില്‍ അതിക്രമിച്ച് കയറി ലൈറ്റ് അണക്കുന്ന നിലയുണ്ടായി. ആ സമയത്ത് പോലും സിപിഐഎം ഇതിനെതിരേ പ്രതികരിച്ചിട്ടില്ലെന്നും ദേവദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

13ന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫണ്ട് ശേഖരിക്കുന്നതിനായി സിപിഎം പ്രവര്‍ത്തകര്‍ ദീപുവിന്റെ വീട്ടിലും പോയി. ദീപു അമ്മയുടെ കൈയില്‍ നിന്നും ചെറിയ തുക വാങ്ങി ഹുണ്ടികയില്‍ നിക്ഷേപിച്ചു. അത് കാണിക്കുന്നത് സിപിഐഎമ്മിനോടോ സിപിഐഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരോടോ ഒരു തരത്തിലുള്ളമുള്ള തര്‍ക്കവും ദീപുവിനില്ലെന്നതാണ്.

എന്നാല്‍ 12 മുതല്‍ 14 വരെ അവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അതില്‍ കൃത്യമായ അന്വേഷണം ആവശ്യമാണ്. ദീപുവിന്റെ രോഗവസ്ഥയെ ഉപയോഗപ്പെടുത്തി പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടന്നത്. പഴങ്ങനാട് ആശുപത്രിയില്‍ പോകുന്നതിന് മുന്‍പ് നടന്ന കാര്യങ്ങള്‍ വിശദമായും ഗൗരവമായും പരിശോധിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Story Highlights: The CPI (M) had no role in Deepu’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here