ചേച്ചിയുമായി ഉണ്ടായിരുന്നത് ആത്മബന്ധം: സംവിധായകൻ കമൽ

അന്തരിച്ച മുതിർന്ന നടി കെപിഎസി ലളിതയുമായി ഉണ്ടായിരുന്നത് ആത്മബന്ധമെന്ന് സംവിധായകൻ കമൽ. സഹസവിധായകനായി സിനിമയിലെത്തിയ സമയം മുതൽ കെപിഎസി ലളിതയുമായി ബന്ധമുണ്ടായിരുന്നു എന്ന് കമൽ 24നോട് പറഞ്ഞു. അസുഖബാധിതയായിരുന്ന സമയത്ത് പോയി കണ്ടിരുന്നു എന്നും ആരോഗ്യം വളരെ മോശമായിരുന്നു എന്നും കമൽ കൂട്ടിച്ചേർത്തു.
സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും ചേച്ചിയുടെ വിയോഗം വലിയ നഷ്ടമായിരുന്നു. എനിക്ക് വലിയ നഷ്ടമാണ്. കാരണം, അത്രമാത്രം ആത്മബന്ധമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. എല്ലാ തലമുറയുടെയും കൂടെ സഹകരിച്ചിട്ടുള്ള നടിയാണ്. ഞാൻ സഹസവിധായകനായി സിനിമയിലെത്തിയ സമയം മുതൽ ചേച്ചിയുമായി ബന്ധമുണ്ടായിരുന്നു. ഞാൻ സംവിധാനം ചെയ്ത എത്രയോ സിനിമകളിൽ ചേച്ചി അഭിനയിച്ചു.
അസുഖബാധിതയായിരുന്ന സമയത്ത് പോയി കണ്ടിരുന്നു. ആരോഗ്യം വളരെ മോശമായിരുന്നു. പെട്ടെന്ന് അസുഖങ്ങളിൽ നിന്ന് മുക്തി നേടുമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ, ഇത്ര പെട്ടെന്ന് മരിക്കുമെന്ന് വിചാരിച്ചില്ല. ഭാഷാ ശൈലിയൊക്കെ മനോഹരമായി ചേച്ചി ചെയ്തിരുന്നു. അടൂർ സാറിൻ്റെ മതിലുകളിൽ നാരായണിയെ ചേച്ചിയുടെ ശബ്ദം കൊണ്ടാണ് മലയാളി തിരിച്ചറിഞ്ഞത്. നാടകങ്ങളിലൊക്കെത്തന്നെ കോമഡി കഥാപാത്രങ്ങളൊക്കെ ചെയ്തിരുന്നു. സിനിമയിലും അത്തരം കഥാപാത്രങ്ങളെയായിരുന്നു ചേച്ചിക്ക് ഇഷ്ടം എന്നും കമൽ പറഞ്ഞു.
അല്പ സമയം മുൻപാണ് കെപിഎസി ലളിത അന്തരിച്ചത്. 74 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ മകൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.
കുറച്ചു കാലം മുൻപ് കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ചികിത്സാ ചെലവുകളൊക്കെ സർക്കാർ ഏറ്റെടുത്തിരുന്നു.
Story Highlights: director kamal about kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here