Advertisement

യുദ്ധഭീതി: എണ്ണവില പിടിതരാതെ കുതിച്ചുയരുന്നു; ഓഹരി വിപണികളില്‍ വന്‍ ഇടിവ്

February 22, 2022
Google News 1 minute Read

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച പശ്ചാത്തലത്തില്‍ യുദ്ധഭീതി പടരുന്നതോടെ എണ്ണവിലയില്‍ വന്‍ കുതിപ്പ്. ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില നൂറ് ഡോളറിനടുത്തെത്തി. 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 97.87 ഡോളറിലേക്കെത്തി. യു എസ് ക്രൂഡ് വിലയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. 3.61 ശതമാനം വര്‍ധനയോടെ വില ബാരലിന് 94.36 ഡോളറിലെത്തി. 2021 ലെ ക്രൂഡ് ഓയില്‍ വിലയില്‍ നിന്നും ഈ വര്‍ഷം 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുദ്ധസമാന സാഹചര്യം വരും ദിവസങ്ങളില്‍ വന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിലയിലേക്ക് വരെ കുതിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. എണ്ണവില വര്‍ധനയ്‌ക്കൊപ്പം സാധനങ്ങളുടെ വിലയും കുതിച്ചുയരുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

യുദ്ധഭീതി പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് വിപണി തുറന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടിയോളം രൂപയാണ്. 2413 ഓഹരികളുടെ വില ഇടിയുകയായിരുന്നു. വെറും 355 ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇത് നാലാം ദിവസമാണ് വിപണിയില്‍ കനത്ത ഇടിവ് തുടരുന്നത്.

യുക്രൈന്‍ അതിര്‍ത്തിയിലെ പ്രകോപനത്തിന് റഷ്യന്‍ സമ്പദ് രംഗം ഇപ്പോള്‍ത്തന്നെ നല്‍കിക്കഴിഞ്ഞത് വലിയ വിലയാണ്. അധിനിവേശം ആരംഭിച്ചുകഴിഞ്ഞതായി സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ വിപണിയില്‍ റഷ്യന്‍ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയുകയായിരുന്നു. റഷ്യന്‍ സമ്പദ് രംഗത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ബ്രിട്ടണ്‍ ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞതോടെ റഷ്യ ഇനിയും കനത്ത തിരിച്ചടികള്‍ നേരിടേണ്ടതായി വരും.

തിങ്കളാഴ്ച മോസ്‌കോയുടെ ഓഹരി വിപണി സൂചികകള്‍ 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ നാല് ശതമാനത്തിന്റെ ഇടിവ് കൂടി രേഖപ്പെടുത്തിയതോടെ ഈ വര്‍ഷത്തെ വിപണിയുടെ ആകെ നഷ്ടം 20 ശതമാനം കടന്നു. ഇത് വരുംദിവസങ്ങളില്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. റഷ്യന്‍ ഓഹരികളുടെ മൂല്യത്തില്‍ 40 ബില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. യു എസ് ഡോളറിനെതിരായി റുബിളിന്റെ മൂല്യം വലിയ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നാണ് വിവരം. റഷ്യന്‍ ഇക്വിറ്റികളെ ന്യൂട്രല്‍ എന്നതില്‍ നിന്നും ഓവര്‍വെയിറ്റ് എന്ന നിലയിലേക്ക് വാള്‍ സ്ട്രീറ്റ് ബാങ്ക് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്.

റഷ്യയ്ക്ക് ഉടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിരുന്നു. അധിനിവേശം ആരംഭിച്ചതില്‍ ആശങ്ക രേഖപ്പെടുത്തിയ ബ്രിട്ടണ്‍ ഉപരോധത്തിനുള്ള തീരുമാനം ഉടന്‍ ഹൗസ് ഓഫ് കോമണ്‍സിന് മുന്നില്‍ വെയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ നിന്ന് മൂലധനനേട്ടമുണ്ടാക്കുന്ന റഷ്യന്‍ കമ്പനികളെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ബ്രിട്ടണ്‍ കടക്കാനിരിക്കുകയാണ്.

Story Highlights: stock market price hike amid russia ukriane crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here