പൊലീസിനെപ്പറ്റിയുള്ള ആര്‍. ശ്രീലേഖയുടെ ആരോപണം സഭയില്‍ ഉയര്‍ത്തി തിരുവഞ്ചൂര്‍; മറുപടിയുമായി മുഖ്യമന്ത്രി
കേരള പൊലീസിനെതിരായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ഗുരുതര ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പൊലീസില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക അതിക്രമം ഉള്‍പ്പെടെ നേരിടേണ്ടി വരുന്നതായി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സര്‍വ്വീസിലുണ്ടായിരുന്ന കാലത്തെ തന്റെ ദുരനുഭവങ്ങളും അവര്‍ വെളിപ്പെടുത്തിയിരുന്നു.
വനിത ആയിരുന്നത് കൊണ്ട് അപമാനം സഹിച്ചാണ് കേരളപൊലീസില്‍ ഇരുന്നതെന്ന് ശ്രീലേഖ പറഞ്ഞതായി തിരുവഞ്ചൂര്‍ സഭയില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആര്‍ ശ്രീലേഖ ഇതുവരെ തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്‍കി.
പൊലീസില്‍ എന്തെങ്കിലും തെറ്റായ നടപടികളുണ്ടെന്ന് തന്നോട് ആര്‍ ശ്രീലേഖ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആഗ്രഹങ്ങള്‍ പറഞ്ഞിട്ടുണ്ട്. എപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അവര്‍ തന്നെ പറയണം. ഈ സര്‍ക്കാരിനെയോ മുന്‍ സര്‍ക്കാരിനെയോ ആര്‍ ശ്രീലേഖ പരാമര്‍ശിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് ഇരുന്നപ്പോഴും ആര്‍ ശ്രീലേഖ സര്‍വീസില്‍ ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
തിരുവഞ്ചൂര്‍ നല്ല ഭാവനയുളള ആളാണ്. ആ ഭാവനയുടെ ഭാഗമായി ചിലത് സംഭവിക്കാന്‍ പോവുകയാണോ എന്ന് സംശയിക്കുകയാണ്. പൊലീസിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട. നീതി എല്ലാ തരത്തിലും നടപ്പിലാക്കപ്പെടും. പൊലീസ് സ്റ്റേഷനുകളില്‍ ഏതെങ്കിലും തരത്തിലുളള ക്രമസമാധാന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Story Highlights: Thiruvanchoor raises allegations of Sreelekha; CM with replyf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here