‘ആ ഡയലോഗ് മുഴുവന്‍ ലളിത കാണാതെ പഠിച്ചു’; കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള നാടക ഓര്‍മകള്‍ പങ്കുവച്ച് പി.കലേശന്‍
ഏത് കഥാപാത്രവും തന്മയത്വത്തോടെ അഭിനയിക്കാന്‍ മിടുക്കുള്ള കലാകാരിയായിരുന്നു കെപിഎസി ലളതിയെന്ന് തബലിനിസ്റ്റും കെപിഎസി സുലോചനയുടെ ഭര്‍ത്താവുമായ പി കലേശന്‍. അമേച്വര്‍ നാടക വേദികളിലടക്കം കെപിഎസി ലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച അവസരങ്ങള്‍ ഓര്‍മിക്കുകയാണ് പി കലേശന്‍.
‘ചെങ്ങന്നൂരില്‍ ഒരു അമേച്വര്‍ നാടകത്തിന് എത്തിയപ്പോഴാണ് ലളിതയെ ഞാനാദ്യമായി കാണുന്നത്. നവരാത്രി ദിനത്തില്‍ നാടകം അവതരിപ്പിക്കാന്‍ സുഹൃത്തുക്കളടക്കമാണ് തീരുമാനിച്ചത്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ കാഞ്ചന സീത എന്ന നാടകമായിരുന്നു അത്. അതിനായി പ്രധാനപ്പെട്ട രണ്ട് സ്ത്രീകഥാപാത്രങ്ങളെ പുറത്തുനിന്ന് വിളിക്കാന്‍ തീരുമാനിച്ചിരുന്നു. കൗസല്യ, ഊര്‍മിള എന്നീ വേഷങ്ങള്‍ ചെയ്യാനായിരുന്നു നടിമാരെ വേണ്ടത്.
അങ്ങനെ കൗസല്യയായി വേഷമിടാന്‍ അന്നത്തെ അതുല്യനടി മാവേലിക്കര എന്‍ പൊന്നമ്മചേച്ചിയെ വിളിച്ചു. അതേ പ്രാധാന്യമുള്ള നടിയാണ് ഊര്‍മിള എന്ന വേഷവും അഭിനയിക്കേണ്ടത്. അത് ആരെങ്കിലുമൊക്കെ ചെയ്താല്‍ മതിയായിരുന്നില്ല. ഒടുവില്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് കണ്ടെത്തിയത് കെപിഎസി ലളിതയെയായിരുന്നു. ലളിതയെ പോയി കണ്ടപ്പോള്‍ തന്നെ അവര്‍ സമ്മതിച്ചു. കാഞ്ചന സീത നാടകത്തില്‍ ഒരുപാട് നീണ്ട നിരവധി ഡയലോഗുകളുണ്ട്. പക്ഷേ ലളിത അതെല്ലാം കൃത്യമായി കാണാതെ പഠിച്ചു. അതും സ്റ്റേജില്‍ ലളിതയുടെ അഭിനയവും എന്നെ ഞെട്ടിച്ചുകളഞ്ഞു. മറ്റൊരു കലാകാരിക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല’. പി കലേശന്‍ പറഞ്ഞു.
Read Also : പാടാനറിയില്ല എന്റെ ആഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ പാടുന്നത്; കെപിഎസി ലളിതയുടെ പഴയകാല വിഡിയോ….
ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത വിട പറഞ്ഞത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ ലോകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി ഒരു നോക്കുകാണാനെത്തി. ഒപ്പം സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം ആയിരങ്ങള്‍ കെപിഎസി ലളിതക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
എങ്കക്കാട്ടെ വീട്ടുവളപ്പില്‍ പൂര്‍ണഔദ്യോഗിക ബഹുമതികളോടെയാണ് കെപിഎസി ലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതയ്ക്ക് തിരി കൊളുത്തി. മതപരമായ ചടങ്ങുകള്‍ അവസാനിച്ച ശേഷമാണ് സംസ്‌കാരം നടന്നത്.വീടിന്റെ തെക്കേഭാഗത്ത് ഒരുക്കിയ ചടങ്ങുകള്‍ നടന്നത്.
Story Highlights: Supreme Court Collegium recommends 6 new judges to Kerala High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here