‘ചെര്‍ണോബില്‍ സുരക്ഷിതമല്ല’; റഷ്യയെ വിലക്കാന്‍ ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി

പഴയ ആണവ പ്ലാന്റ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയായ ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. 1968ലെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തത്തിനുശേഷം ഇപ്പോഴും വികിരണങ്ങളാല്‍ മലിനമായ ചെര്‍ണോബില്‍ പ്രദേശം ഇപ്പോള്‍ സുരക്ഷിതമാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രസ്താവിച്ചിരിക്കുന്നത്. യൂറോപ്പിന് മുഴുവന്‍ ഭീഷണിയാണെന്നതിനാല്‍ എത്രയും വേഗം യുദ്ധത്തില്‍ നിന്ന് അന്താരാഷ്ട്ര സമൂഹം റഷ്യയെ പിന്തിരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ പ്രദേശത്തുനിന്നും അപകടത്തിന്റേയോ മരണത്തിന്റെയോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും യൂറോപ്പിന്റെ ആകെ സ്വസ്ഥത തകര്‍ക്കുന്ന ബുദ്ധിശൂന്യമായ സൈനിക നീക്കമാണ് ചെര്‍ണോബിലില്‍ റഷ്യ ഇന്ന് നടത്തിയതെന്ന് ഏജന്‍സിയുടെ മേധാവിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു.
ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് ഉക്രൈന്‍ പറയുന്നത്. 13 സിവിലിയന്‍സും 9 ഉക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.
Story Highlights: chernobyl nuclear fears amid russian invasion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here