ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം; യുക്രൈനുമായുള്ള ചര്‍ച്ചയില്‍ നിലപാടറിയിച്ച് ഇന്ത്യ
യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുക്രൈന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശമാണ് ഇന്ത്യ യുക്രൈന് മുന്നില്‍ വെച്ചത്. വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവിനുള്ള മാര്‍ഗങ്ങള്‍ തേടിയതായും എസ് ജയശങ്കര്‍ പറഞ്ഞു. യുക്രൈന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിനുശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലെത്തി. 240 വിദ്യാര്‍ത്ഥികള്‍ വൈകാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടും. ചെര്‍നിവ്‌സികിലെ ബുക്കോവിനിയന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി മലയാളികള്‍ക്ക് വിവരങ്ങള്‍ കൈമാറാവുന്നതാണ്. ഈ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939. ഇമെയില്‍ ceo.norka@kerala.gov.in.
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: s jaishankar talk ukraine amid war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here