‘സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കുള്ള സഹായം’; യുക്രൈന്‍ അഭയാര്‍ഥികള്‍ക്കായി 20 മില്യണ്‍ ഡോളര്‍ നല്‍കി യു എന്‍
യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും പടരുന്ന പശ്ചാത്തലത്തില്‍ സഹായമായി 20 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ എമര്‍ജന്‍സ് റെസ്‌പോന്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക, ലുഹാന്‍സ്‌ക എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാര്‍ഥികള്‍ക്കുള്‍പ്പെടെയാണ് സഹായം ലഭിക്കുക.
ആരോഗ്യപാലനം, പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് യു എന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുക വളരെപ്പെട്ടെന്ന് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പര്യാപ്തമല്ലെങ്കില്‍ ഇനിയും സഹായമുണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
യൂറോപ്പിലാകെ ഭീതി പരത്തിക്കൊണ്ട് സര്‍വ്വസന്നാഹങ്ങളുമായി റഷ്യ യുക്രൈനിലേക്ക് കടന്നുകയറിയപ്പോള്‍ ഭീതിയിലും അരക്ഷിതാവസ്ഥയിലുമായത് ലക്ഷക്കണക്കിന് വരുന്ന യുക്രൈന്‍ ജനതയാണ്. പ്രതീക്ഷിച്ചതുപോലുള്ള പിന്തുണ ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ചില്ലെങ്കിലും ആകാവുന്ന വിധത്തില്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ് യുക്രൈന്‍. കാര്യങ്ങള്‍ അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ നാടും വീടും സമ്പാദ്യങ്ങളും പിന്നില്‍ ഉപേക്ഷിച്ച് ജീവന്‍ മാത്രം കൊണ്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലെ ജനത. ഒരു ലക്ഷത്തിലധികം യുക്രൈന്‍ ജനങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുകഴിഞ്ഞെന്ന് യു എന്‍ റെഫ്യൂജി ഏജന്‍സി പറഞ്ഞു.
വീടുപക്ഷേിച്ച് ഇറങ്ങിയവരില്‍ ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് യു എന്നിന്റെ കണക്ക്. പിഞ്ചു കുഞ്ഞുങ്ങളെയും കൈയ്യിലെടുത്ത് ദാഹജലവും പേറി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന യുക്രൈന്‍ അഭയാര്‍ഥികള്‍ ലോകത്തിന്റെ നോവായി മാറുകയാണ്.
സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന പശ്ചാത്തലത്തില്‍ റെഫ്യൂജി ഹൈക്കമ്മീഷന്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുക്രൈനില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുകൊടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: un aid refugee ukriane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here