തിരിച്ചടിച്ച് ഫേസ്ബുക്കും; റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി

കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെ റഷ്യയ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഫേസ്ബുക്കും. റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ നതാനിയേല്‍ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നാണ് റഷ്യയുടെ ടെക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ പ്രതികരിച്ചത്. വിലക്കിന്റെ വ്യക്തമായ കാരണങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ മെറ്റയ്ക്ക് കത്തയച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും മെറ്റ അവഗണിച്ചെന്നും റഷ്യ അറിയിച്ചു.
റഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലുകളില്‍ നിന്ന് പുറത്തെത്തുന്ന വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിത്തുടങ്ങിയത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൗരന്മാര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്‌ല പ്രതികരണമായാണ് മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി ഫേസ്ബുക്ക് തിരിച്ചടിച്ചത്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സ്വതന്ത്ര ഫാക്ട് ചെക്ക് നിര്‍ത്തണമെന്ന് റഷ്യ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനും ഫേസ്ബുക്ക് വഴങ്ങിയിരുന്നില്ല. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള നാല് വാര്‍ത്താ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ക്കെതിരെയായിരുന്നു ഫേസ്ബുക്ക് പ്രധാനമായും കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിയിരുന്നത്.
Story Highlights: facebook bans monetisation russian media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here