റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം അവസാനിപ്പിക്കാൻ പറയാനാകുമോ?; വിദ്യാർത്ഥികളെ രക്ഷപ്പെടുത്തണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ്
യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി . എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു.
സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ ചോദിക്കുന്നതിൻ്റെ വീഡിയോകൾ താൻ കണ്ടെന്നും, റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. രക്ഷാ ദൗത്യം മികച്ച രീതിയിൽ നടക്കുന്നെന്ന് മനസിലാക്കുന്നുവെന്ന് പറഞ്ഞ എൻ വി രമണ ഹർജി പിന്നീട് പരിശോധിക്കാമെന്നും ഇക്കാര്യത്തിൽ അറ്റോർണി ജനറലിനോട് ഉപദേശം തേടാമെന്നും അറിയിച്ചു.
ഇതിനിടെ യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക. 200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.
അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ അധിനിവേശം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥിപ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയല്‍ രാജ്യമായ പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Can we ask Putin to stop the war, asks Chief Justice on evacuation of Indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here