മണിപ്പൂരില്‍ ബി.ജെ.പിയുടെ ‘കുതിരക്കച്ചവടം’ പേടിച്ച് ഒരുമുഴം മുന്നേയെറിയാന്‍ കോണ്‍ഗ്രസ്
മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ ബി.ജെ.പിയുടെ കുതിരക്കച്ചവടം പേടിച്ച്, ജയിച്ചുവരുന്നവരെ പിടിച്ചുനിര്‍ത്താന്‍ പദ്ധതികളൊരുക്കി കോണ്‍ഗ്രസ്. ഇതിന് മുന്നോടിയായി എ.ഐ.സി.സിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയിട്ടുണ്ട്. എന്നാല്‍ നേതാക്കള്‍ ആരൊക്കെയാണെന്നത് വ്യക്തമല്ല.
ബി.ജെ.പിയുടെ ‘ചാക്കിടല്‍’ രാഷ്ട്രീയത്തെ ഇത്തവണ ഫലപ്രദമായി തടയാനുള്ള ശ്രമത്തിലാണ് മണിപ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ വര്‍ഷം അസമില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) സഖ്യമുണ്ടാക്കിയാണ് പാര്‍ട്ടി മത്സരിച്ചത്.
2017 വരെ തുടര്‍ച്ചയായി മൂന്ന് തവണ മണിപ്പൂര്‍ ഭരിച്ച കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയോട് പരാജയപ്പെട്ടത്.
Read Also : അസമില്‍ ഇ.വി.എം ഉപയോഗിച്ച് നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വന്‍ വിജയം
ഈ വര്‍ഷം മണിപ്പൂരിലെ 60 നിയമസഭാ സീറ്റുകളില്‍ 53 ഇടത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. മണിപ്പൂരില്‍ ബി.ജെ.പിക്ക് തുടര്‍ഭരണം പ്രവചിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി നേരത്തേ രംഗത്തെത്തിയിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ അധികം സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും ദേവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആരെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ ഫെബ്രുവരി 28നും മാര്‍ച്ച് 5നും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനങ്ങള്‍ ബിജെപിക്കും നിലവിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനും എതിരാണെന്ന് മണിപ്പൂരിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവ് എല്‍. ജയന്തകുമാര്‍ സിംഗ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
എക്‌സിറ്റ് പോളുകള്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ പലരും സര്‍ക്കാര്‍ പാതിവഴിയില്‍ വീണേക്കുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസ് 10-14 സീറ്റുകളും എന്‍പിപി 7-8 സീറ്റുകളും എന്‍പിഎഫ് 5-8 സീറ്റുകളും ജെഡിയു 5-7 സീറ്റുകളും സ്വതന്ത്രര്‍ 2-3 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
Story Highlights: Congress launches new strategy against BJP in Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here