പുടിനെതിരായ വധഭീഷണി പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്ത് മെറ്റ നിരോധിക്കും; ഭീഷണിയുമായി റഷ്യ
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കാര്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും എതിരായ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി റഷ്യ. പുടിനെ വധിക്കുമെന്നത് ഉള്‍പ്പെടെയുള്ള ഭീഷണി പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ പ്രതികരണം.
വിദ്വേഷ സന്ദേശങ്ങള്‍ക്കെതിരായ നയത്തിനനുസരിച്ചല്ല യുക്രൈന്‍ വിഷയത്തില്‍ മെറ്റ പ്രവര്‍ത്തിക്കുന്നതെന്നാണ് റഷ്യ ആരോപിക്കുന്നത്. റഷ്യന്‍ പൗരന്മാര്‍ക്കും റഷ്യ, ബെലാറസ് ഭരണാധികാരികള്‍ക്കുമെതിരായ സന്ദേശങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ മെറ്റ കനത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റഷ്യ മെറ്റയ്ക്ക് ഒരു ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.
Read Also : ആമസോണിന് തിരിച്ചടിയായത് റിലയന്‍സിനെ വിലകുറച്ച് കണ്ടതോ?; പൊരിഞ്ഞ പോരാട്ടത്തില്‍ അംബാനി ജയിച്ചുകയറിയത് ഇങ്ങനെ
അതേസമയം റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി. യുക്രൈനിലേക്കുള്ള അധിനിവേശം ശക്തമായി തുടരുന്ന റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപാര സൗഹൃദരാജ്യ പട്ടികയില്‍ നിന്ന് റഷ്യയെ ഒഴിവാക്കുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയില്‍ നിന്നും വോഡ്ക, വജ്രം, സീ ഫുഡ് എന്നിവയുടെ ഇറക്കുമതി അമേരിക്ക നിരോധിച്ചിട്ടുണ്ട്.
വ്യാപാര സൗഹൃദരാജ്യങ്ങളുടെ പട്ടികയില്‍ നിന്നും റഷ്യയെ നീക്കാനുള്ള തീരുമാനം യൂറോപ്യന്‍ യൂണിയനെ അമേരിക്ക അറിയിച്ചിട്ടുണ്ട്. റഷ്യന്‍ സമ്പദ്‌രംഗത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള നീക്കം തങ്ങള്‍ തുടരുമെന്നാണ് അമേരിക്ക അറിയിച്ചത്. വ്യാപാര സൗഹൃദരാജ്യങ്ങളുടെ പട്ടികയില്‍ നിന്നും റഷ്യയെ നീക്കാനുള്ള തീരുമാനമാണ് ഞങ്ങള്‍ പുതിയതായി എടുത്തിരിക്കുന്നത്. ഇത് റഷ്യയ്ക്കുള്ള അവസാന മുന്നറിയിപ്പ് ആയിരിക്കില്ല എന്നാണ് ബൈഡന്‍ പറഞ്ഞത്. എന്നാല്‍ നേരിട്ട് അമേരിക്ക റഷ്യയുമായി യുദ്ധത്തിനിറങ്ങുമെന്ന പ്രചരണത്തെ അമേരിക്കന്‍ പ്രസിഡന്റ് തള്ളി.
ഉപരോധങ്ങള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യ മറുപടി നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി റഷ്യ നിരോധിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്‌നോളജി, കൃഷി മേഖലകളിലെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വര്‍ഷം അവസാനം വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Story Highlights: Russia says it would shut Meta if Facebook permits Putin death calls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here