രണ്ടാം ടെസ്റ്റിൽ ലങ്കയ്‌ക്കെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിട്ടുണ്ട്. ഡിന്നർ പിരിയുമ്പോൾ ഇന്ത്യ 342 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. ടി20 ശൈലിയില്‍ കളിച്ച റിഷഭ് പന്ത് 28 പന്തിൽ ഹാഫ് സെഞ്ച്വറി നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.
മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോലി (13), റിഷഭ് പന്ത് (50) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി സ്പിന്നർമാരാണ് വിക്കറ്റ് വീഴ്ത്തിയത്. ബംഗളൂരുവില്‍ തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും മായങ്ക് നിരാശപ്പെടുത്തി. രോഹിത് – വിഹാരി സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ രോഹിത്തും മടങ്ങി. മൂന്നാമതായി ക്രീസിലെത്തിയ വിഹാരിക്കും പിടിച്ചുനില്‍ക്കാനായില്ല. 35 റണ്‍സ് മാത്രമെടുത്ത താരത്തെ ജമവിക്രമ ബൗള്‍ഡാക്കി.
കോലി ജയവിക്രമയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എട്ടിന് 66 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകള്‍ 23 റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. വെറും 35 പന്തുകളെ ലങ്കന്‍ ബാറ്റര്‍മാര്‍ ഇന്ന് നേരിട്ടുള്ളൂ. ഇതോടെ ടീം ഇന്ത്യ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. 10 ഓവറില്‍ നാല് മെയ്ഡനടക്കം വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകള്‍ പിഴുതത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 252ന് പുറത്തായിരുന്നു.
Story Highlights: ind-vs-sl-india-heading-to-huge-lead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here