Advertisement

വനിതാ ലോകകപ്പ്: അവസാന ഓവർ വരെ ആവേശം; ന്യൂസീലൻഡിനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം

March 17, 2022
Google News 1 minute Read

വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് തുടർച്ചയായ നാലാം ജയം. ഇന്നത്തെ മത്സരത്തിൽ ന്യൂസീലൻഡിനെ 3 വിക്കറ്റിനു കീഴടക്കിയ പ്രോട്ടീസ് സെമി സാധ്യതകൾ സജീവമാക്കി. ന്യൂസീലൻഡ് മുന്നോട്ടുവച്ച 229 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മരിസെൻ കാപ്പ് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്കായി ക്യാപ്റ്റൻ സോഫി ഡിവൈൻ ആണ് തിളങ്ങിയത്. 93 റൺസുമായി ഡിവൈൻ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 42 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 81 റൺസാണ് ന്യൂസീലൻഡ് ഇന്നിംഗ്സിൽ നിർണായകമായത്. ഇരുവരും പുറത്തായതിനു ശേഷം മാഡി ഗ്രീൻ (30), ബ്രൂക് ഹാലിഡേ (24) എന്നിവരും ന്യൂസീലൻഡിനു വേണ്ടി മികച്ച പ്രകടനം നടത്തി. എന്നാൽ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷബ്നിം ഇസ്മയിലും അയബോങ ഖാക്കയും ചേർന്ന് ന്യൂസീലൻഡിനെ പിടിച്ചുകെട്ടുകയായിരുന്നു. മരിസെൻ കാപ്പ് രണ്ട് വിക്കറ്റ് വീഴ്ത്തി. 47.5 ഓവറിൽ 228 റൺസിന് അവർ ഓൾഔട്ടായി.

മറുപടി ബാറ്റിംഗിൽ ലോറ വോൾവാർട്ട് (67) പ്രോട്ടീസ് ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ സുനെ ലൂസും (51) തിളങ്ങി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് നഷ്ടമായപ്പോൾ പതറിയ ദക്ഷിണാഫ്രിക്കയെ പുറത്താവാതെ 34 റൺസെടുത്ത മരിസെൻ കാപ്പ് ആണ് വിജയത്തിലെത്തിച്ചത്. ന്യൂസീലൻഡിനായി അമേലിയ കെർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇതോടെ 4 കളികളിൽ 4ഉം ജയിച്ച് ദക്ഷിണാഫ്രിക്ക പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, 5 മത്സരങ്ങളിൽ നിന്ന് ഇന്ത്യക്കെതിരായ ഒരു ജയം ഉൾപ്പെടെ രണ്ട് ജയങ്ങളുള്ള ന്യൂസീലൻഡ് പട്ടികയിൽ നാലാമതാണ്.

Story Highlights: south africa won newzealand womens world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here