ജപ്പാന്‍ പ്രധാനമന്ത്രിക്ക് ‘കൃഷ്ണപങ്കി’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിതയ്ക്ക് ‘കൃഷ്ണ പങ്കി’ വിശിഷ്ട സമ്മാനമായി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍, ചന്ദനത്തടിയില്‍ നിര്‍മിച്ച കരകൗശലവസ്തുവാണ് കൃഷ്ണ പങ്കി. സ്‌നേഹവും അനുകമ്പയും ആര്‍ദ്രതയും പ്രതിനിധീകരിക്കുന്നതാണ് കൃഷ്ണ പങ്കിയെന്നാണ് വിശ്വാസം.
ചന്ദനമരം കൊണ്ട് നിര്‍മിച്ച നേര്‍ത്ത ഇഴകളുള്ളതാണ് കൈകൊണ്ട് കൊത്തുപണിയില്‍ തീര്‍ത്ത കൃഷ്ണ പങ്കി. ജാലകങ്ങളുടെ മാതൃകയില്‍ തീര്‍ത്ത ഈ ചെറിയ ഇഴകള്‍ ഭഗവാന്‍ കൃഷ്ണന്റെ വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഇവ തുറക്കാനും അടയ്ക്കാനും സാധിക്കും.
പരമ്പരാഗത ഉപകരണങ്ങള്‍ കൊണ്ട് കൊത്തിയെടുത്താണ് കൃഷ്ണ പങ്കി നിര്‍മിക്കുന്നത്. പങ്കിയുടെ മുകള്‍ഭാഗത്തായി ഇന്ത്യയുടെ ദേശീയ പക്ഷി മയിലിന്റെ കൊത്തിയെടുത്ത രൂപവുമുണ്ട്. കൂടാതെ കാറ്റിന്റെ ദിശയ്ക്ക് അനുസരിച്ച് നീങ്ങുന്ന പരമ്പരാഗത രീതിയില്‍ നിര്‍മിച്ച ചെറിയ മണിയും കാണാം. രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള കരകൗശല നിര്‍മാതാക്കളാണ് കൃഷ്ണ പങ്കി നിര്‍മിക്കുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗങ്ങളില്‍ നിന്നുള്ള ശുദ്ധമായ ചന്ദന മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Story Highlights: Krishnapanki, narendra modi, Japan prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here