‘അധികാരത്തില്‍ വരാന്‍ ജയിലിട്ടാല്‍ മതിയെങ്കില്‍ എന്നെ ജയിലിട്ടോളൂ’; ബിജെപിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ ബന്ധുവിന്റെ സ്വത്തുക്കള്‍ കേന്ദ്ര ഏജന്‍സി മരവിപ്പിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരത്തിലെത്താന്‍ നീചമായ കാര്യങ്ങള്‍ ചെയ്യരുതെന്നും അതിനായി ആരെയെങ്കിലും ജയിലിടാനാണ് തീരുമാനമെങ്കില്‍ തന്നെ ജയിലിലിട്ടോളൂ എന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ ഭാര്യാ സഹോദരന്‍ ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി രൂപയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്.
ഉദ്ധവ് താക്കറെയുടെ വാക്കുകള്‍; ‘നിങ്ങള്‍ക്ക് അധികാരത്തില്‍ വരണമെങ്കില്‍ അധികാരത്തില്‍ വരൂ. പക്ഷേ അധികാരത്തിന് വേണ്ടി ഇത്തരം നീചമായ പ്രവൃത്തികള്‍ ചെയ്യരുത്. അതിനായി ആരുടെയും കുടുംബങ്ങളെ ഉപദ്രവിക്കരുത്. നിങ്ങളുടെ കുടുംബത്തെ ഞങ്ങളൊരിക്കലും ഇങ്ങനെ ബുദ്ധിമുട്ടിച്ചിട്ടല്ലോ. അധികാരത്തിലെത്താന്‍ ഞങ്ങളെ ജയിലിലിടണമെങ്കില്‍ എന്നെ ജയിലിട്ടേക്കൂ’. ഉദ്ധവ് താക്കറെ പറഞ്ഞു.
ശ്രീധറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ശ്രീ സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണം നടക്കുന്ന പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനിയില്‍ നിന്നുള്ള ഫണ്ട് സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ടുകളില്‍ നിക്ഷേപിച്ചതായാണ് കേന്ദ്ര ഏജന്‍സി ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നവാബ് മാലിക്.
Read Also : രണ്ടാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക് യോഗി; യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബംഗാളിലും മഹാരാഷ്ട്രയിലും ഭരണ,പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ, ശിവസേനാ നേതാവ് അനില്‍ പരബ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു.
Story Highlights: Uddhav Thackeray attacks BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here