സിനിമാമേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാൻ നടപടി; മോണിറ്ററിംഗ് കമ്മിറ്റി രുപീകരിക്കും; പി സതീദേവി

സിനിമാമേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. സുരക്ഷാസംവിധാനം ഒരുക്കുമെന്ന് സംഘടനകൾ ഉറപ്പ് നൽകിയതായി പി സതീദേവി പറഞ്ഞു. സിനിമാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രുപീകരിക്കും. ആക്ഷേപമുണ്ടെങ്കിൽ പ്രൊഡക്ഷൻ പൂർത്തിയായി മൂന്ന് മാസത്തിനകം പരാതി നൽകണം. എന്നാൽ മൂന്ന് മാസത്തിന് ശേഷം ഉന്നയിക്കുന്ന പരാതികൾ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് ധാരണ.
കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചേ തീരൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത്.
Story Highlights: P Sathidevi on safety of women in the film industry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here