മദ്രസകള്‍ നിരോധിക്കണം; മുഖ്യമന്ത്രിയെ സമീപിച്ച് എംഎല്‍എ

സംസ്ഥാനത്ത് മദ്രസകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സമീപിച്ച് കര്‍ണാടക എംഎല്‍എ എംപി രേണുകാചാര്യ. മദ്രസകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്ന് ആരോപിച്ചാണ് എംഎല്‍എയുടെ ആവശ്യം. മദ്രസകള്‍ നിരോധിക്കുകയോ സിലബസ് പരിഷ്‌കരിക്കുകയോ ചെയണമെന്ന് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരുകയാണെങ്കില്‍ മാത്രം മദ്രസകള്‍ അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ കുട്ടികളും പഠിക്കുന്നത് മാത്രം മദ്രസകളിലും പഠിപ്പിച്ചാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞു.(Ban madrasas says karnataka bjp mla)
മദ്രസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് പകര്‍ന്ന് നല്‍കുന്നതെന്നാണ് ബിജെപി എംഎല്‍എയുടെ വാദം. ഈ കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ ഭാരത് മാതാ കീ ജയ് ഒരിക്കലും പറയാത്തവരാകുമെന്ന ഗുരുതരമായ ആരോപണവും ബിജെപി എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണ് എംപി രേണുകാചാര്യ. ഹിജാബ് വിഷയം ചൂണ്ടിക്കാട്ടി രേണുകാചാര്യ കോണ്‍ഗ്രസിനുനേരെയും വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസാണ് ഹിജാബിന്റെ പേരില്‍ വിവാദം ഉയര്‍ത്തിവിട്ടതെന്നും അവര്‍ വിവാദത്തെ രാഷ്ട്രീയമായി മുതലെടുത്തെന്നും രേണുകാചാര്യ വിമര്‍ശിച്ചു.
Story Highlights: Ban madrasas says karnataka bjp mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here