മൂന്ന് പൂച്ചകളെ മുണ്ടിനുള്ളില്‍ ഒളിപ്പിച്ചു; പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച വിരുതന്‍ അറസ്റ്റില്‍
പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട 27000 രൂപ വിലവരുന്ന മൂന്ന് പൂച്ചകളെ മോഷ്ടിച്ച വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ പച്ചാത്തോട് പെറ്റ്‌സ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രി കട തുറന്ന് പൂച്ചകളെ മോഷ്ടിച്ച കേസില്‍ ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചനെയാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി.തോംസണ്‍ അറസ്റ്റ് ചെയ്തത്. മോഷണംപോയ മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ മണിമല പൊലീസ് സ്റ്റേഷനിലെ വധശ്രമം, പോക്‌സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
സംഭവദിവസം രാത്രി 10.45ന് ലിജോ കടയ്ക്കുള്ളില്‍ കയറി. മൂന്ന് പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളില്‍ ആക്കിയ ശേഷം ഇയാള്‍ പുറത്തേയ്ക്ക് പോയി. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഒരു മാസക്കാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി ലിജോ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഈ സ്ഥാപനത്തില്‍ എത്തി ഒരു പട്ടിക്കുട്ടിയെ നല്‍കി മറ്റൊരു പട്ടിയെ എക്‌സ്‌ചേഞ്ച് ചെയ്ത് എടുക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു. എസ്‌ഐ എം.ടി.അഭിലാഷ്, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിപിഒ സി.രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Viruthan arrested for stealing Persian cats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here